ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വൃദ്ധ ദമ്ബതികളുടെ കൊലപാതകത്തിന് പിന്നില്‍ മരുമകളായ യുവതിയുടെ അവിഹിതം തന്നെയെന്ന് പൊലീസ്. കാമുകനുമായി ചേര്‍ന്നാണ് മോണിക്ക തന്റെ ഭര്‍തൃമാതാവിനെയും പിതാവിനെയും കൊലപ്പെടുത്തിയത്. കാമുകനായ ആശിഷുമായി മോണിക്ക നടത്തിയ സെക്സ് ചാറ്റ് ഭര്‍ത്താവ് രവി പിടികൂടിയതോടെയാണ് ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൊലപ്പെടുത്താന്‍ യുവതി തീരുമാനിച്ചത്. രാധേ ശ്യാം വര്‍മ, ഭാര്യ വീണ എന്നിവരുടെ കൊലപാതകം ആസൂത്രണം ചെയ്ത മരുമകള്‍ മോണിക്ക(30)യെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തിനു പിന്നാലെ രക്ഷപ്പെട്ട ആശിഷിനെയും സുഹൃത്തിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. മോണിക്കയും ആശിഷും തമ്മിലുള്ള രഹസ്യബന്ധം പിടിക്കപ്പെട്ടതോടെയാണ് ഭര്‍തൃമാതാപിതാക്കള കൊലപ്പെടുത്താന്‍ മോണിക്ക ആശിഷുമായി ചേര്‍ന്ന് പദ്ധതിയിട്ടത്. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ മോണിക്ക വിവാഹത്തിനു മുന്‍പ് ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്നു. 22ആം വയസ്സില്‍ വിവാഹം കഴിഞ്ഞതോടെ ജോലി വിട്ടു. വീട്ടമ്മയായി ഒതുങ്ങിക്കൂടിയ മോണിക്ക കോവിഡ് സമയത്താണ് സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നത്.
സമൂഹമാധ്യമത്തിലൂടെ 2020 ഓഗസ്റ്റിലാണ് മോണിക്ക ആശിഷിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും നിരന്തരം ചാറ്റ് ചെയ്യുകയും അതിലൂടെ കൂടുതല്‍ അടുക്കുകയും ചെയ്തു. സാധാരണ സംഭാഷണങ്ങള്‍ പീന്നീട് സെക്സ് ചാറ്റുകളിലേക്ക് വഴിമാറുകയും 2021 ഫെബ്രുവരിയിലെ വാലന്റൈന്‍സ് ദിനത്തില്‍ ഇരുവരും ഒരു ഹോട്ടലില്‍ വച്ച് തമ്മില്‍ കാണുകയും ചെയ്തു. ഗാസിയാബാദിലെ പല ഹോട്ടലുകളില്‍ വച്ചുള്ള രഹസ്യസമാഗമം പിന്നീട് പതിവായി. ഒരു ദിവസം മോണിക്ക ആശിഷിന്റെ കാമുകിയാണെന്നു പറഞ്ഞ് ആശിഷിന്റെ വീട്ടിലെത്തി മാതാവിനെയും കണ്ടു.
എന്നാല്‍ വൈകാതെ, മോണിക്ക വിവാഹിതയാണെന്നും ഒരു കുട്ടിയുണ്ടെന്നുമുള്ള കാര്യം ആശിഷിന്റെ മാതാവ് കണ്ടെത്തുകയും മകനുമായുള്ള ബന്ധത്തെ എതിര്‍ക്കുകയും ചെയ്തു. ഇതൊന്നും വകവയ്ക്കാതെ ഇരുവരും ബന്ധം തുടര്‍ന്നു. എന്നാല്‍ ആശിഷുമൊത്തുള്ള സെക്സ് ചാറ്റുകള്‍ മോണിക്കയുടെ ഭര്‍ത്താവ് രവി കണ്ടെത്തിയതോട് കാര്യങ്ങള്‍ മാറിമറിഞ്ഞു. ആശിഷുമായുള്ള രഹസ്യബന്ധം പിടിച്ചതോടെ വീട്ടില്‍ മോണിക്കയ്ക്ക് വിലക്കുകള്‍ വന്നതായി അവര്‍ പൊലീസിനോടു പറഞ്ഞു. മോണിക്കയുടെ സ്മാര്‍ട്ട് ഫോണ്‍ പിടിച്ചെടുക്കുകയും പകരം സാധാരണ ഫോണ്‍ നല്‍കുകയും ചെയ്തു. അവരുടെ എല്ലാ നീക്കങ്ങളും ഭര്‍തൃമാതാപിതാക്കള്‍ നിരീക്ഷിക്കാന്‍ തുടങ്ങി.
‘എന്റെ എല്ലാ നീക്കങ്ങളും അവര്‍ നിരീക്ഷിച്ചു തുടങ്ങി. ജയിലില്‍ അകപ്പെട്ട് അവസ്ഥയായിരുന്നു. അവര്‍ എന്റെ ജീവിതം നിയന്ത്രിക്കാന്‍ തുടങ്ങി. എന്നെ നിശബ്ദയാക്കി. ഞാന്‍ ചെയ്ത കാര്യത്തില്‍ ഒരു പശ്ചാത്താപവും ഇല്ല’- എന്നാണ് പിടിക്കപ്പെട്ടതിനു ശേഷം മോണിക്ക പൊലീസിനോടു പറഞ്ഞത്. ഭര്‍തൃമാതാവ് വീണ തന്റെ എല്ലാ കാര്യങ്ങളിലും ഇടപെട്ടു തുടങ്ങിയെന്നും ഇതിന്മേല്‍ വീട്ടില്‍ കലഹം പതിവായിരുന്നെന്നും മോണിക്ക പറഞ്ഞു. നിയന്ത്രണങ്ങള്‍ മോണിക്കയെ അസ്വസ്ഥമാക്കുകയും എങ്ങനെയും ഭര്‍തൃമാതാപിതാക്കളെ ഇല്ലാതാക്കണമെന്ന ചിന്തയിലേക്ക് എത്തുകയും ചെയ്തു.
ഫോണ്‍ പിടിച്ചെടുത്തതോടെ ചാറ്റ് ചെയ്യുന്നത് അവസാനിച്ചെങ്കിലും ഫോണ്‍കോളുകളും കൂടിക്കാഴ്ചകളും രഹസ്യമായി തുടര്‍ന്നു. എന്നാല്‍ നിലവില്‍ താമസിക്കുന്ന ഗോകല്‍പുരിയിലെ വീടു വിറ്റ് ദ്വാരകയിലേക്ക് മാറാനുള്ള ഭര്‍തൃമാതാപിതാക്കളുടെ നീക്കമാണ് കൊലപാതകകം വേഗത്തിലാക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും മോണിക്ക പൊലീസിനോടു പറഞ്ഞു. വീടിനും വസ്തുവിനും ഒന്നു മുതല്‍ രണ്ടു കോടി രൂപ വരെ വരുമെന്നാണ് രാധേ ശ്യാമും വീണയും കണക്കുകൂട്ടിയത്. എന്നാല്‍ ആ വിലയ്ക്കു വാങ്ങാന്‍ ഒരാളെ കിട്ടാതായതോടെ പല ഭാഗങ്ങളാക്കി വില്‍ക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 12നാണ് ആദ്യ ഭാഗത്തിന്റെ വില്‍പന സംബന്ധിച്ച് അന്തിമധാരണയായതും മുന്‍കൂറായി അഞ്ചു ലക്ഷം രൂപ രാധേശ്യാമിനു ലഭിച്ചതും. ഇതോടെ കൊലപാതകം നടത്താന്‍ മോണിക്കയും ആശിഷും കൂടി തീരുമാനിച്ചു. ഫെബ്രുവരി 20ന് നടന്ന കൂടിക്കാഴ്ചയിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും മോണിക്ക പൊലീസിനോടു പറഞ്ഞു.
ഇതുപ്രകാരം ഭര്‍തൃപിതാവ് കടയിലേക്കു പോയ സമയത്ത് ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും തന്ത്രപൂര്‍വം മാര്‍ക്കറ്റിലേക്കയച്ച ശേഷം ആശിഷിനെയും സുഹൃത്തിനെയും വീടിന്റെ ടെറസില്‍ ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെയോടെ ആശിഷും സുഹൃത്തും താഴത്തെ നിലയിലുള്ള വയോധിക ദമ്ബതികളുടെ മുറിയ്ക്കുള്ളില്‍ കടന്ന് ഇരട്ടക്കൊലപാതകം നടത്തി കടന്നുകളഞ്ഞു. മുറിയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും ഇവര്‍ കൈക്കലാക്കുകയും ചെയ്തു.