ട്വിറ്റര്‍ ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ ഫോളോ ചെയ്യാന്‍ ആരംഭിച്ചു. മസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടായ ‘ഇലോണ്‍ അലേര്‍ട്ട്‌സ്’ ഫോളോ പട്ടിക പുറത്തുവിട്ടതോടെയാണ് വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചത്. 134.3 മില്യന്‍ ഫോളോവര്‍മാരുള്ള മസ്‌ക് 194 പേരെയാണ് ട്വിറ്ററില്‍ പിന്തുടരുന്നത്. ഇതില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ എന്നിവരും ഉള്‍പ്പെടും. മോദിക്ക് 87.7 മില്യന്‍ ഫോളോവര്‍മാരാണുള്ളത്.
എട്ട് കോടിയിലേറെ (87.7 മില്യണ്‍) ഫോളോവേഴ്‌സുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററില്‍ ഏറ്റവുമധികം പേര്‍ ഫോളോ ചെയ്യുന്ന ലോകനേതാക്കളില്‍ പ്രമുഖനാണ്. മോദിയെ മസ്‌ക് ഫോളോ ചെയ്യാനാരംഭിച്ചതിന് പിന്നാലെ രസകരമായ ചര്‍ച്ചകളും ട്വിറ്റര്‍ലോകത്ത് ആരംഭിച്ചു. താമസിയാതെ ടെസ്ല ഇന്ത്യയിലെത്തുമെന്നാണ് ഒരുസംഘം ട്വിറ്റര്‍ ഉപയോക്താക്കളുടെ അഭിപ്രായം. ഒരു കാര്യവുമില്ലാതെ മസ്‌ക് മോദിയെ ഫോളോ ചെയ്യാനിടയില്ലെന്നും ഇന്ത്യയില്‍ ടെസ്ലയുടെ ഫാക്ടറി ഉടനെ വരാനിടയുണ്ടെന്ന് കരുതാമെന്നുമാണ് ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ പ്രതികരണം.
മോദി ഇന്ത്യയെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നാണ് മറ്റൊരു കൂട്ടരുടെ പ്രതികരണം. നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മസ്‌കിനും മോദിക്കും അഭിനന്ദനങ്ങളും നേര്‍ന്നു ചിലര്‍. മസ്ക് ഫോളോ ചെയ്യുന്നതോടുകൂടി നരേന്ദ്രമോഡിയുടെ ആഗോള പ്രതിച്ഛായയ്ക്ക് കൂടുതൽ തിളക്കം ഉണ്ടാകും എന്നത് ഉറപ്പാണ്.