കൊച്ചി : കടുത്ത ജീവിത പ്രതിസന്ധികളെ തരംണം ചെയ്ത് സബ് ഇന്‍സ്‌പെക്ടര്‍ പദവി നേടി സമീപകാലത്ത് ശ്രദ്ധേയയായ ആനി ശിവയെ വൈക്കം എംഎല്‍എ സി കെ ആശ അപമാനിച്ചുവെന്ന് ആരോപണം. ആശയെ കണ്ട് സല്യൂട്ട് അടിക്കാത്തതിന് ആനി ശിവയെ ഓഫീസില്‍ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ചെന്നാണ് ബിജെപി മഹിളാ മോര്‍ച്ച നേതാവ് രേണു സുരേഷ് ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചത്. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലന്ന് ആനി ശിവ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്‍പ് ആനി ശിവ വൈക്കം പൊലീസ് സ്റ്റേഷനില്‍ പ്രബേഷന്‍ എസ്‌ഐ ആയി ജോലി ചെയ്യുന്ന കാലത്താണ് സംഭവം. രാത്രി ഡ്യൂട്ടി കഴിഞ്ഞു ഭക്ഷണവും വാങ്ങി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് നടന്നു പോകുമ്ബോള്‍ സ്ഥലം എം എൽ എ സി കെ ആശ തന്റെ വാഹനത്തില്‍ എതിരെ വരികയും ആനി ശിവയുടെ സമീപം വാഹനം നിര്‍ത്തുകയും ചെയ്തു.
രാത്രിയതുകാരണവും, വൈക്കത്തു ജോയിന്‍ ചെയ്തിട്ട് അധികം ദിവസം ആവാത്തതിനാലും എം എൽ എ യെ വ്യക്തിപരമായി അറിയാത്തതിനാലും എസ് ഐ ആനി ശിവ സല്യൂട്ട് നല്‍കിയില്ല.
ഇതേത്തുടര്‍ന്ന് എം എൽ എ അടുത്ത ദിവസം SI യെ നേരിട്ട് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചു. മാത്രമല്ല പ്രോട്ടോകോള്‍ ലംഘനം നടത്തി എന്ന് പറഞ്ഞു മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി എന്ന് രേണു സുരേഷ് കുറിപ്പില്‍ പറയുന്നു. എത്ര ഹീനമായ മനസ്സാണ് വൈക്കം എംഎൽഎ യുടേത് എന്ന് അദ്‌ഭുതപ്പെട്ടുപോവുകയാണ്. ആനി ശിവയെ പോലുള്ളവര്‍ സ്ത്രീ സമൂഹത്തിനു അഭിമാനമാകുമ്ബോള്‍ സി കെ ആശയെ പോലുള്ളവര്‍ സ്ത്രീകള്‍ക്കാകെ അപമാനകരമാണ് എന്ന് പറയാതെ വയ്യ… എന്നും രേണു സുരേഷ് അഭിപ്രായപ്പെട്ടു.
ആരോപണത്തില്‍ വിശദീകരണവുമായി സി കെ ആശ എംഎല്‍എ രംഗത്തെത്തി. ‘നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഒരുദിവസം രാത്രിയാണ് സംഭവം. എന്‍സിസി യൂണിഫോമില്‍ ഒരാള്‍ തനിച്ചു നടന്നു വരുന്നത് കണ്ട് എവിടെ പോകുകയാണെന്ന് കാര്‍ നിര്‍ത്തി ചോദിച്ചു. ഡ്യൂട്ടിക്കു പോകുകയാണെന്ന് അവര്‍ മറുപടി പറഞ്ഞു. എന്‍സിസി കുട്ടികള്‍ക്ക് എന്ത് ഡ്യൂട്ടി എന്നു ചോദിച്ചപ്പോള്‍ എസ്‌ഐ ആണെന്നു പറഞ്ഞു. പൊലീസുകാര്‍ക്ക് പ്രത്യേക സമയമുണ്ടോയെന്നും അവര്‍ എന്നോടു തിരികെ ചോദിച്ചു. മൂന്നു വട്ടം ചോദിച്ചപ്പോഴാണ് പേരു പറഞ്ഞത്. എന്നെ മനസ്സിലായോ എന്നു ചോദിച്ചപ്പോള്‍ നിങ്ങളുടെ പരിപാടിക്ക് ഡ്യൂട്ടി നോക്കിയിട്ടുണ്ട് എന്നാണ് മറുപടി പറഞ്ഞത്.
ഈ സംഭവം വൈക്കം ഡിവൈഎസ്പിയെയും സിഐയെയും അന്ന് രാത്രി തന്നെ അറിയിച്ചു. മറുപടിയൊന്നും ലഭിച്ചില്ല. മുഖ്യമന്ത്രിക്കു പരാതി നല്‍കി. പിന്നീട് ആനി ശിവയെയും കൂട്ടി വൈക്കം സിഐ തന്റെ വീട്ടിലെത്തി. എംഎല്‍എ ആണെന്ന് മനസ്സിലായില്ലെന്ന് ആനി ശിവ പറഞ്ഞു. പൊലീസ് വാഹനത്തിന്റെ ഡ്രൈവര്‍ വരാന്‍ വൈകിയതിന്റെ ദേഷ്യത്തില്‍ ആയിരുന്നതിനാലാണ് അങ്ങനെ സംഭവിച്ചത് എന്നാണ് ആനി ശിവ പറഞ്ഞത്. സൗഹൃദത്തിലാണ് അന്നു പിരിഞ്ഞതെന്നും സി കെ ആശ പറയുന്നു. സംഭവം വിവാദമായതോടെ, ‘ഇതിനെക്കുറിച്ച് അറിയില്ല. പ്രതികരിക്കാനുമില്ല’ എന്നായിരുന്നു ആനി ശിവ പ്രതികരിച്ചത്.