സ്വാതന്ത്ര്യാനന്തര കേരളത്തിൽ ഇതുവരെ കാണാത്ത അത്ര വലിയ വർഗീയ ധ്രുവീകരണമാണ് ഇപ്പോൾ നടക്കുന്നത്. ഇടത് വലത് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ പ്രീണനവും, ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭൂരിപക്ഷ വർഗീയ രാഷ്ട്രീയവും ഇതിന് ആക്കം കൂട്ടുന്നു. ലവ് ജിഹാദ് പോലുള്ള ക്രൈസ്തവ സഭകളുടെ ആശങ്കകൾ ന്യൂനപക്ഷങ്ങൾക്കിടയിൽ തന്നെ അകൽച്ചയും വർദ്ധിപ്പിക്കുന്നുണ്ട്.
ലൗ ജിഹാദ് പ്രമേയമാക്കി ചിത്രീകരിച്ച കേരള സ്റ്റോറീസ് എന്ന സിനിമ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെ ചുവടുപിടിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും വ്യാപക പ്രചരണങ്ങളും നടന്നിരുന്നു. സമാനമായി ഇസ്രായേൽ ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലും കേരള സമൂഹത്തിനിടയിൽ ഈ വർഗീയ ചേരിതിരിവ് പ്രകടമായിരുന്നു. സിപിഎം കോൺഗ്രസ് ബിജെപി എന്നീ വേർതിരിവില്ലാതെ കേരളത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വോട്ടുബാങ്ക് രാഷ്ട്രീയമാണ് സമൂഹത്തെ ഭിന്നിപ്പിക്കുന്നത് എന്ന് നിസംശയം പറയാം.
ഇപ്പോൾ ട്വിറ്ററിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത് സമാനമായ ഒരു വിഷയമാണ്. കേരളത്തിലെ വിദ്യാലയങ്ങളിൽ അന്യമതസ്ഥരായ വിദ്യാർത്ഥികളെ മുസ്ലിം പെൺകുട്ടികൾ തട്ടമണിയിക്കുന്നു എന്നാണ് പ്രചാരണം. ഈ സംഭവങ്ങളുടെ ദൃശ്യങ്ങൾ എന്ന പേരിൽ നിരവധി വീഡിയോകളും പങ്കുവെക്കപ്പെടുന്നുണ്ട്. ഒരു വീഡിയോയിൽ ബാക്ക്ഗ്രൗണ്ട് ആയി ചേർത്തിരിക്കുന്നത് ഒരു മലയാള ഗാനമാണ് എന്നതിനപ്പുറം ഈ ദൃശ്യങ്ങൾ കേരളത്തിൽനിന്ന് തന്നെ ഉള്ളതാണോ എന്ന് പോലും തീർച്ചയില്ല. എന്തായാലും സമൂഹത്തെ കൂടുതൽ ഭിന്നതയിലേക്ക് നയിക്കുന്ന ഇത്തരം പ്രചരണങ്ങളുടെ യാഥാർത്ഥ്യങ്ങൾ പുറത്തു വരേണ്ടതുണ്ട്. വിവിധ വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.