സംസ്ഥാനത്ത് നാളെമുതല്‍ നാളെ മുതല്‍ ജീവിതച്ചെലവ് കുത്തനെ കൂടും.അന്തരീക്ഷത്തിലെ കടുത്ത ചൂടില്‍ മാത്രമല്ല വിപണി വിലയിലും ജീവിതം പൊള്ളും.ംഇന്ധനവിലയിലാണ് പ്രധാനമായും കൈപൊള്ളുന്നത്. ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ പണം കണ്ടെത്താനായി ബജറ്റില്‍ പ്രഖ്യാപിച്ച് രണ്ടു രൂപ സെസാണ് നിലവില്‍ വരുന്നത്.
സംസ്ഥാനത്ത് പുതിയ നികുതി നിര്‍ദേശങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പെട്രോളിനും ഡീസലിനും നാളെ മുതല്‍ രണ്ട് രൂപ അധികം നല്‍കണം. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും, 1,000 രൂപക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് വില വര്‍ധന. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. ഫ്ലാറ്റുകള്‍ക്കും അപ്പാര്‍ട്ട്മെന്റുകള്‍ക്കും ഉള്ള മുദ്രവില രണ്ട് ശതമാനം ഉയരും.
മൈനിംഗ് ആന്‍ഡ് ജിയോളജി മേഖലകളില്‍ പാറകളുടെ വലിപ്പവും തരവും അടിസ്ഥാനമാക്കി വ്യത്യസ്ഥ വില സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനം നാളെ മുതലാണ് നിലവില്‍ വരിക. ഒറ്റത്തവണ ഫീസ് വര്‍ധിപ്പിച്ചതോടെ, പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ വിലയും വര്‍ദ്ധിക്കും. പുതുതായി വാങ്ങുന്ന ഇരുചക്ര വാഹനങ്ങളുടെ നികുതിയില്‍ രണ്ടു ശതമാനം വരെ വര്‍ധനവാണ് ഉണ്ടാവുക. കോര്‍ട്ട് ഫീ സ്റ്റാമ്ബ് നിരക്കും, മാനനഷ്ട കേസ് ഉള്‍പ്പെടെയുള്ള കേസുകളുടെ കോടതി ഫീസും വര്‍ധിക്കും.
സംസ്ഥാനത്ത് ടോള്‍ പ്ലാസകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ടോള്‍ നിരക്ക് കൂടും. കാര്‍, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങള്‍ക്ക് 110 രൂപയാകും. ബസ്, ട്രക്ക് 340 രൂപ, വലിയ വാഹനകള്‍ 515, ചെറിയ വാണിജ്യ വാഹനങ്ങള്‍ 165 എന്നിങ്ങനെയാണ് നിരക്ക്. പാലക്കാട് -തൃശൂര്‍ ആറുവരിപ്പാതയിലെ പന്നിയങ്കര ടോള്‍ കേന്ദ്രത്തിലും വാളയാര്‍-വടക്കഞ്ചേരി നാലുവരിപ്പാതയിലെ വാളയാര്‍ ടോള്‍കേന്ദ്രത്തിലും നിരക്ക് കൂടും.
പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിര്‍ദേശങ്ങള്‍ നിലവില്‍ വരുന്നത്. വ്യാപക പ്രതിഷേധത്തിനൊടുവില്‍ ഒരു രൂപയെങ്കിലും കുറക്കുമെന്ന സൂചനയുണ്ടായെങ്കിലും സര്‍ക്കാര്‍ ഒട്ടും പിന്നോട്ട് പോയില്ല. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതോടുകൂടി സമസ്ത മേഖലകളിലും സർക്കാർ നികുതി കൊള്ളയാണ് നടപ്പാക്കുന്നത്. സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുഷ്കരമാകുന്ന സ്ഥിതിവിശേഷമാണ് കേരളത്തിൽ അതുകൊണ്ടുതന്നെ വരാനിരിക്കുന്നത്.