![](https://keralaspeaks.news/wp-content/uploads/2023/01/IMG-20230130-WA0009.jpg)
അമേരിക്കയിലെ മുൻനിര ടെക് കമ്പനികളെല്ലാം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുകുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി പിരിച്ചുവിടലുകളും ശമ്പളം വെട്ടിക്കുറക്കുന്നതും തുടരുകയാണ്. 12,000 ജീവനക്കാരെ പിരിച്ചുവിട്ട ഗൂഗിളിൽ ശമ്പളുവും ബോണസും വെട്ടിക്കുറക്കുമെന്നും സൂചന നൽകി കഴിഞ്ഞു. ഗൂഗിൾ ജീവനക്കാരുമായി അടുത്തിടെ നടന്ന മീറ്റിങ്ങിൽ ‘സീനിയർ വൈസ് പ്രസിഡന്റ്’ തലത്തിന് മുകളിലുള്ള എല്ലാവരുടെയും വാർഷിക ബോണസിൽ ഗണ്യമായ കുറവ് വരുത്തുമെന്ന് കമ്പനി മേധാവി സുന്ദർ പിച്ചൈ പ്രഖ്യാപിച്ചു.
ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച് പിച്ചൈ കൂടുതൽ വ്യക്തമായി സംസാരിച്ചില്ലെങ്കിലും മറ്റു ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. എത്ര ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കുമെന്നോ, എത്ര നാളത്തേക്ക് എന്നോ പിച്ചൈ പറഞ്ഞില്ല. പിരിച്ചുവിടൽ പ്രഖ്യാപിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് സുന്ദർ പിച്ചൈയുടെ ശമ്പളത്തിൽ വൻ വർധനവ് വരുത്തിയത്. ആ സമയത്ത് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ ബോർഡ് സിഇഒ എന്ന നിലയിൽ പിച്ചൈയുടെ മികച്ച പ്രകടനം കമ്പനി അംഗീകരിച്ചായിരുന്നു ബോണസും മറ്റു ആനുകൂല്യങ്ങളും വർധിപ്പിച്ചത്.
പിച്ചൈയുടെ പെർഫോമൻസ് സ്റ്റോക്ക് യൂണിറ്റുകൾ (പിഎസ്‌യു) 2019 ലെ 43 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്തിയിരുന്നു. 2020-ലെ ഒരു ഫയലിങ് പ്രകാരം പിച്ചൈയുടെ വാർഷിക ശമ്പളം 20 ലക്ഷം ഡോളറാണെന്ന് വെളിപ്പെടുത്തിയിരുന്നു. പിരിച്ചുവിട്ട 12,000 ജീവനക്കാരിൽ മിക്കവരും ഏകദേശം ഒരു ദശാബ്ദമോ അതിൽ കൂടുതലോ ഗൂഗിളിൽ ജോലി ചെയ്തവർ ആണ്. പിരിച്ചുവിടലുകൾ ജോലിയിലെ മികവിനെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. എന്നാൽ, പിരിച്ചുവിടലുകൾ ക്രമരഹിതമല്ലെന്ന് പിച്ചൈയും വ്യക്തമാക്കി. യുഎസിലെ പിരിച്ചുവിടൽ നടപടികൾ തുടരുകയാണ്.