രമേശ് ചെന്നിത്തലയുടെ പ്രതികരണത്തോട് തിരിച്ചടിച്ച് ശശി തരൂര്‍. മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ല. കേരളത്തില്‍ കൂടുതല്‍ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാര്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നു, താന്‍ പരിപാടികളില്‍ പങ്കെടുക്കുന്നുെവെന്നും തരൂര്‍ പറഞ്ഞു.
ഈ കോട്ട് മുഖ്യമന്ത്രിയുടെ കോട്ടല്ല. മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? ആര് പറഞ്ഞോ അവരോട് ചോദിക്കണം. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ലെന്നും ചെന്നിത്തലയുടെ പേരെടുത്ത് പറയാതെ തരൂര്‍ തിരിച്ചടിച്ചു. നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു തരൂരിന്റെ മുഖ്യമന്ത്രി മോഹത്തോടുള്ള ചെന്നിത്തലയുടെ പ്രതികരണം.
മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന തരൂരിന്‍റെ പ്രസ്‍താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ തരൂര്‍ തന്റെ വാക്കുകള്‍ മയപ്പെടുത്തിയിരുന്നു. അതേസമയം തരൂരിനെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലാമ് എഐസിസി. കടുത്ത നടപടിയിലേക്ക് നീങ്ങിയാല്‍ ജനവികാരം എതിരാകുമെന്ന് ആശങ്കയും പാര്‍ട്ടി തലപ്പത്തുണ്ട്. എന്നാല്‍ കേരളത്തിലെ നേതാക്കളുടെ പരാതി അറിയിക്കും. പ്രവര്‍ത്തക സമിതിയിലേക്ക് തരൂരിനെ ഉള്‍പ്പെടുത്തുന്നതിലും വിരുദ്ധാഭിപ്രായം നിലനില്‍ക്കുകയാണ്. ഭാരത് ജോഡോ യാത്രക്ക് ശേഷമാകും തരൂര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുക.
ഒറ്റക്കെട്ടായി നേതാക്കള്‍ രംഗത്തെത്തിയതോടെ ശശി തരൂര്‍ നിലപാടില്‍ പിന്നോട്ട് പോയിരിക്കുകയാണ് എന്ന വിലയിരുത്തലിനിടയാണ് തരൂർ ചെന്നിത്തലയ്ക്ക് മറുപടിയുമായി രംഗത്തെത്തിയത്. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി ഡി സതീശന്‍ അടക്കമുള്ളവര്‍ തരൂരിനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പ് 2026 ലാണെന്നും ഏത് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നതില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും തരൂര്‍ വിശദീകരിച്ചു.