കൊച്ചി: തട്ടിപ്പു കേസില്‍ പെട്ട വിവാദനായികയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസുകളില്‍ മുന്മന്ത്രിമാരായ അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി എന്നിവര്‍ക്കെല്ലാം ക്ലീന്‍ ചിറ്റ് നല്‍കിയ സിബിഐ വലവിരിക്കുന്നത് കോണ്‍ഗ്രസ് നേതാവും ഹൈകമാന്‍ഡിന്റെ ഭാഗവുമായ കെ.സി വേണുഗോപാലിനു വേണ്ടിയാണെന്ന് സൂചന. പരാതിക്കാരിയുടെ ഡിജിറ്റല്‍ തെളിവുകള്‍ വേണുഗോപാലിന് കുരുക്കായേക്കുമെന്നാണ് സിബിഐ നല്‍കുന്ന വിവരം. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കുരുക്കാന്‍ ഡല്‍ഹിയില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പുകളില്‍ ഏറെക്കാലം സംസ്ഥാന സര്‍ക്കാരിന്റെ വജ്രായുധമായിരുന്ന സോളാര്‍ബോംബ് കേന്ദ്രസര്‍ക്കാരിന്റെ പക്കലാണിപ്പോള്‍.

സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ.സി.വേണുഗോപാലിനെ ലക്ഷ്യമിട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം കടുപ്പിച്ച സിബിഐ, എംഎ‍ല്‍എ ഹോസ്റ്റലിലും ആലപ്പുഴ ഗസ്റ്റ് ഹൗസിലും കേരളഹൗസിലും തെളിവെടുപ്പ് നടത്തി സീന്‍ മഹസര്‍ തയ്യാറാക്കി. സിബിഐയുടെ ഇനിയുള്ള നീക്കങ്ങള്‍ ഉറ്റുനോക്കുകയാണ് കേരളം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പീഡനക്കേസില്‍ സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ.സി.വേണുഗോപാലിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ സിബിഐയ്ക്ക് പരാതിക്കാരി കൈമാറിയിരുന്നു. സിബിഐയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് തെളിവ് നല്‍കിയത്. 2012 മേയില്‍ അന്ന് മന്ത്രിയായിരുന്ന എ.പി.അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച്‌ വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് പരാതി. ടൂറിസം പദ്ധതിക്ക് സഹായം തേടി അനില്‍കുമാറിനെ കാണാനെത്തിയപ്പോള്‍ ദുരനുഭവമുണ്ടായെന്നും മന്ത്രി മന്ദിരത്തില്‍നിന്ന് കരഞ്ഞുകൊണ്ട് തിരികെ ഇറങ്ങി വരുമ്ബോള്‍ ഡ്രൈവര്‍ മൊബൈലില്‍ എടുത്തതാണെന്നും അവകാശപ്പെട്ടാണ് ദൃശ്യങ്ങള്‍ പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്.

പിന്നീട് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകളും പീഡനസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ തെളിവുകള്‍ നേരത്തേ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നില്ല. ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തന്റെ പക്കല്‍ തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറുന്നില്ലന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

വേണുഗോപാലിനു പുറമെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംപിമാരായ ഹൈബി ഈഡന്‍, അടൂര്‍പ്രകാശ്, മുന്മന്ത്രിയും എംഎ‍ല്‍എയുമായ എ.പി.അനില്‍കുമാര്‍, ബിജെപി അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവരെ പ്രതികളാക്കിയാണ് സിബിഐ ആറ് കേസുകളെടുത്തത്. ഇതില്‍ മൂന്നുപേരെ സിബിഐ കുറ്റവിമുക്തരാക്കി കഴിഞ്ഞു. വേണുഗോപാലിനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഉമ്മന്‍ ചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

ഹൈബി ഈഡനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, അടൂര്‍ പ്രകാശിനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകേ നടന്ന് ശല്യംചെയ്യല്‍ എന്നിവയാണ് ചുമത്തിയത്. അബ്ദുള്ള കുട്ടിക്കെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി ശല്യം ചെയ്യല്‍, വധഭീഷണി മുഴക്കല്‍ എന്നീ കുറ്റങ്ങളാണുള്ളത്.

അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിനെത്തുടര്‍ന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. എ. പി. അനില്‍ കുമാറിനെതിരായ ആരോപണങ്ങളില്‍ കഴമ്ബില്ലെന്നാണ് സി. ബി. ഐ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റഫര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. പിന്നീട് യുവതിയുടെ പരാതിയില്‍ കേസെടുത്ത ആറ് രാഷ്ട്രീയ നേതാക്കളില്‍ മൂന്ന് പേര്‍ക്കെതിരായ അന്വേഷണം സി. ബി.ഐ അവസാനിപ്പിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക