ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കേ കർണാടകയില്‍ ചർച്ചയായി അശ്ലീല വീഡിയോ വിവാദം. കർണാടക ഹസനിലെ സിറ്റിങ് എം.പിയും ജെ.ഡി.എസ്. സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം പുകയുന്നത്. കർണാടക ജെ.ഡി.എസ്. അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍.
പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ആരോപിച്ച് അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.വീഡിയോ മോർഫ് ചെയ്തതാണെന്നും തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും വോട്ടർമാരുടെ മനസില്‍ വിഷം കുത്തിവെക്കാനുമാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നുമാണ് പരാതിയില്‍ പറയുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാൻ തീരുമാനിച്ചതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതിന് പിന്നാലെയാണ് പ്രജ്വല്‍ പരാതി നല്‍കിയത്.
സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ ഹസൻ ജില്ലയില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വനിതാ കമ്മിഷൻ ചെയർപേഴ്സണ്‍ സർക്കാരിന് അയച്ച കത്ത് പ്രകാരം പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നാണ് സംസ്ഥാനത്തെ ബി.ജെ.പിയുടെ മുഖ്യ വക്താവ് പ്രതികരിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കോണ്‍ഗ്രസ് വിട്ട് ജെ.ഡി.എസ് ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെട്ടത്.
അതിനിടെ കേസില്‍ കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ പേരമകനും ജെ.ഡി.എസ് എം.പിയുമായ പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടതായി സൂചന. ബംഗളൂരുവില്‍ നിന്നും രേവണ്ണ ഫ്രാങ്ക്ഫർട്ടിലേക്ക് പോയെന്നാണ് റിപ്പോർട്ടുകള്‍. അശ്ലീല വിഡിയോ കേസില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചത്. പ്രചരിക്കുന്ന വിഡിയോയില്‍ ഒരു പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കാണുന്നുണ്ട്.