സിസ്റ്റര്‍ അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ ജാമ്യത്തിനെതിരെ അപ്പീല്‍ ഉടൻ ഫയല്‍ ചെയ്യാൻ സിബിഐക്ക് നിര്‍ദേശം. പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണല്‍ മന്ത്രാലയം സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച ഫാദര്‍ തോമസ് കോട്ടൂരിനും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച സിസ്റ്റര്‍ സെഫിക്കും ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഇത് റദ്ദാക്കാൻ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കാനാണ് സി.ബി.ഐ ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ജാമ്യം നല്‍കിയത് നിയമ വിരുദ്ധമാണെന്നും അതിനെതിരെ സി.ബി.ഐ അപ്പീല്‍ ഫയല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് 2023 നവംബര്‍ 16-ന് പ്രധാനമന്ത്രിക്കും കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സെക്രട്ടറി എസ് രാധാ ചൗഹാൻ ഐ.എ.എസ്സിനും ആക്ഷൻ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോൻ പുത്തൻപുരയ്ക്കല്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇടപെടലുണ്ടായിരിക്കുന്നത്. ഇക്കാര്യം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സെക്രട്ടറി പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കലിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
1992 മാര്‍ച്ച് 27 നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെൻത് കോണ്‍വന്റ് വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് ആതമഹത്യയെന്ന് റിപ്പോര്‍ട്ട് നല്‍കിയ കേസ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സിബിഐ ഏറ്റെടുത്തത്. പല തവണ തെളിവില്ലെന്ന കാരണത്താല്‍ കേസ് അവസാനിപ്പിക്കാൻ സിബിഐ ശ്രമിച്ചെങ്കിലും ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഇടപെടലുകളാണ് കേസ് മുന്നോട്ടു കൊണ്ട് പോയത്.
2008 നവംബര്‍ പതിനെട്ടിനാണ് കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയില്‍ അറസ്റ്റിലായി പിന്നാലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി പോലീസ് കറ്റഡിയിലായി. 2020 ഡിസംബര്‍ 23ന് ഈ കേസില്‍ ഫാദര്‍ കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ശിക്ഷ വിധിച്ചു. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലെ പ്രതി പട്ടികയില്‍ നിന്നൊഴിവാക്കുകയും ചെയ്തു.