മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആത്മാവിന് നീതി കിട്ടണമെങ്കിൽ സോളാർ ഗൂഢാലോചന കേസ് മുന്നോട്ട് പോകണമെന്ന് ഹൈക്കോടതി. ഗൂഢാലോചന ആരോപണമായി നിലനിൽക്കുന്നിടത്തോളം കാലം ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. സോളാർ പീഡനക്കേസിലെ കത്ത് തിരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ഗണേഷ് കുമാറിന്റെ ഹർജി തള്ളിക്കൊണ്ടാണ് പരാമർശം.
ഉമ്മൻചാണ്ടിയുടെ ആത്മാവിന് നീതി കിട്ടണമെങ്കിൽ കേസുമായി മുന്നോട്ട് പോകണം. ഗൂഢാലോചന ആരോപണമായി നിലനിൽക്കുന്നിടത്തോളം കാലം ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ല. ഗണേഷിനെതിരെ ഉയർന്നിട്ടുള്ളത് ഗുരുതര ആരോപണങ്ങളാണ്. ഗണേഷ് നിരപരാധി എങ്കിൽ അതും തെളിയിക്കപ്പെടണം. ഉമ്മൻചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും കോടതി പറഞ്ഞു. ആരോപണങ്ങൾ തെറ്റെന്നു കണ്ടെത്തിയാൽ പരാതിക്കാരനെതിരെ ഗണേഷിന് നിയമനടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം സോളാർ ഗൂഢാലോചന കേസിൽ ഗണേഷ് നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി നടപടി ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കോടതിയിൽ ഹാജരാകണമെന്ന ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.