ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ കാണാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ദോഹയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അര്‍ജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള മല്‍സരം കാണാന്‍ ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ 88000 പേരാണ് എത്തിയത്. കൊവിഡിന്റെ ഭീതിയില്‍ നിന്ന് ലോകം അകന്നിട്ട് മാസങ്ങളേ ആയിട്ടുള്ളൂ.രോഗ വ്യാപനത്തിനുള്ള എല്ലാ സാധ്യതകളും അടച്ചാണ് ഖത്തറില്‍ മല്‍സരങ്ങള്‍ നടക്കുന്നത്. എന്നാല്‍, ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഉദ്ധരിച്ച്‌ പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കാമല്‍ ഫ്‌ളു വ്യാപിക്കാന്‍ ഇടയുണ്ടെന്നാണ് വാര്‍ത്തകള്‍.

വിശദാംശങ്ങള്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12 ലക്ഷത്തോളം പേര്‍ ഖത്തറില്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 20ന് ആരംഭിച്ച മല്‍സരങ്ങള്‍ കാണാന്‍ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകള്‍ എത്തിക്കഴിഞ്ഞു. ഇനിയും ഒട്ടേറെ പേര്‍ എത്താന്‍ സധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ രംഗത്തുള്ളവരുടെ മുന്നറിയിപ്പ്.

മാസങ്ങള്‍ക്ക് മുമ്ബ് വരെ കൊവിഡ് ഭീതിയിലായിരുന്നു ലോകം. പരസ്പരം തൊടുന്നതിന് പോലും നിയന്ത്രണങ്ങളുണ്ടായിരുന്നു. മാസ്‌ക് ധരിക്കാതെ ആളുകള്‍ പുറത്തിറങ്ങിയിരുന്നില്ല. വീട്ടിനകത്തും മാസ്‌ക് ധരിച്ചവരുണ്ട്. എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയാണ് ഖത്തറില്‍ മല്‍സരങ്ങള്‍ നടക്കുന്നത്. എന്നാല്‍ എല്ലാ വിധ മുന്‍കരുതല്‍ നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.

കാമല്‍ ഫ്‌ളു അല്ലെങ്കില്‍ മെര്‍സ് വ്യാപിക്കാനുള്ള സാധ്യതയാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഭീഷണി സൃഷ്ടിച്ച വൈറസുകള്‍ പൂര്‍ണമായി ഇല്ലാതായിട്ടില്ല എന്നതാണ് ഇതിന് ചൂണ്ടിക്കാട്ടപ്പെടുന്ന ഒരു കാരണം. കൊറോണ വൈറസ്, മങ്കിപോക്‌സ് എന്നിവയ്‌ക്കൊപ്പം കാമല്‍ ഫ്‌ളു വ്യാപിക്കാനും സാധ്യതയുണ്ടെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാക്‌സിനേഷനുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഖത്തറിലെത്തുന്നവര്‍ പൂര്‍ത്തിയാക്കുന്നത് ഗുണം ചെയ്യുമെന്ന് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഭക്ഷണവും വെള്ളവും കുടിക്കുന്നതിലും സൂക്ഷ്മത പാലിക്കണം. ഒട്ടകങ്ങളെ തൊടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. മെര്‍സ് രോഗം പരത്തിയത് ഒട്ടകത്തില്‍ നിന്നുള്ള വൈറസ് ആണെന്നാണ് കരുതപ്പെടുന്നത്.

2012ല്‍ സൗദി അറേബ്യയിലാണ് മെര്‍സ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 2015ല്‍ ദക്ഷിണ കൊറിയയിലും രോഗം വ്യാപിച്ചിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഈ രോഗം ബാധിച്ച 30 ശതമാനം പേര്‍ മരിച്ചുവെന്ന് ബ്രിട്ടനിലെ ശാസ്ത്ര വെബ്‌സൈറ്റായ ഐഎഫ്‌എല്‍ സയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരിയ പനിയാണ് ലക്ഷണം. ശ്വാസ തടസം നേരിടുക, ചുമ എന്നിവയും ലക്ഷണങ്ങളാണ്.

ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടക്കുക. മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെതിരെ പാശ്ചാത്യ മാധ്യമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. പുതിയ കാമല്‍ ഫ്‌ളു റിപ്പോര്‍ട്ട് വന്നിരിക്കുന്നതും യൂറോപ്യന്‍ മാധ്യമങ്ങളിലാണ്. അതുകൊണ്ടുതന്നെ ഖത്തറിനെതിരായ ചില ശക്തികളുടെ നീക്കമാണിതെന്ന് സംശയിക്കുന്ന നിരീക്ഷകരുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക