പത്തനംതിട്ട: പുനര്‍വിവാഹപ്പരസ്യം നല്‍കിയയാളിനെ ഫോണിലൂടെ പരിചയപ്പെടുകയും പ്രലോഭിപ്പിച്ച്‌ ലക്ഷങ്ങള്‍ കബളിപ്പിച്ചെടുക്കുകയും ചെയ്ത യുവതിയെ പൊലീസ് പിടികൂടി. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വീട്ടില്‍ നിന്നും കൃഷ്ണപുരം കുറ്റിപ്പുറം ഷാജിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വി. ആര്യ (36) ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

കോയിപ്രം കടപ്ര സ്വദേശിയായ യുവാവ് നല്‍കിയ പുനര്‍വിവാഹ പരസ്യം കണ്ട് 2020 മെയ്‌ നാല് മുതല്‍ രണ്ട് മൊബൈല്‍ ഫോണുകളില്‍ നിന്നും നിരന്തരം വിളിച്ച പ്രതി തന്റെ സഹോദരിക്ക് വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ച ശേഷം മെയ്‌ 17 മുതല്‍ ഡിസംബര്‍ 22 വരെയുള്ള കാലയളവില്‍ അമ്മയുടെ ചികിത്സയ്ക്കെന്നുപറഞ്ഞു പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ തട്ടിയെടുത്തു എന്നാണ് കേസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കറ്റാനം സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറ്റം ചെയ്തെടുത്തത്. കൂടാതെ, 22,180 രൂപ വിലയുള്ള ഓപ്പോ കമ്ബനി നിര്‍മ്മിതമായ പുതിയ മൊബൈല്‍ ഫോണും കൈക്കലാക്കി. ചതിക്കപ്പെട്ടെന്ന് മനസിലാക്കിയ യുവാവ്ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈ.എസ്‌പിക്ക് പരാതി നല്‍കി. കോയിപ്രം എസ് ഐ രാകേഷ് കുമാര്‍, പരാതി പ്രകാരം കേസെടുത്ത് വിശദമായ അന്വേഷണം നടത്തി. മൊബൈല്‍ ഫോണുകളുടെ വിളികള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം ശേഖരിച്ചു. പണം ഇടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തു.

പ്രതി ആവശ്യപ്പെട്ടതനുസരിച്ച്‌ വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണ്‍ വാങ്ങിയ തിരുവല്ലയിലെ മൊബൈല്‍ കടയിലും ഫോണ്‍ കൊടുക്കാന്‍ ഏല്‍പ്പിച്ച കായംകുളത്തെ ബേക്കറി ഉടമയെ കണ്ടും അന്വേഷണം നടത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതിക്ക് സഹോദരിയില്ലെന്നും, ഇല്ലാത്ത സഹോദരിയുടെ പേരുപറഞ്ഞു വിവാഹത്തിന് താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച്‌ യുവാവിനെ കബളിപ്പിക്കുകയായിരുന്നെന്നും തെളിഞ്ഞു.

പിന്നീട്, യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ അന്വേഷിച്ചുകൊണ്ടിരുന്ന പൊലീസ് സംഘത്തിന്, പാലക്കാട് കിഴക്കന്‍ചേരിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്.വിശദമായ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. സമാന രീതിയിലുള്ള കുറ്റകൃത്യം പ്രതി നടത്തിയിട്ടുണ്ടോ എന്നതും, പണത്തിന്റെ ക്രയവിക്രയം സംബന്ധിച്ചും കൂടുതല്‍ പ്രതികളുണ്ടോ എന്നതിനെപ്പറ്റിയും വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ് ഐ അനൂപ് സുജിത്, ഷെബി എം എ എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക