തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ ഇര ഫിലോമിനയുടെ മൃതദേഹം പാതയോരത്ത് പ്രദര്‍ശിപ്പിച്ചത് രാഷ്ട്രീയമായ ഉപയോഗത്തിനാണെന്ന് മന്ത്രി ആര്‍.ബിന്ദു. മൃതദേഹം ബാങ്കിന് മുന്നില്‍ എത്തിച്ചത് മോശമായ കാര്യമാണ്. ദേവസിയുടെ കുടുംബത്തിന് ആവശ്യത്തിന് പണം നല്‍കിയിരുന്നെന്നും മന്ത്രി പറഞ്ഞു.
നിക്ഷേപകര്‍ക്ക് ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ പണം നല്‍കാന്‍ തീരുമാനമായിട്ടുണ്ടെന്നും ഇക്കാര്യങ്ങളിലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബാങ്കിലെനിക്ഷേപം മടക്കി നല്‍കാന്‍ പ്രത്യേക പാക്കേജ് ഉണ്ടാക്കിയിട്ടുണ്ടെന്നും നിക്ഷേപക ഫിലോമിനയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സഹകരണമന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
അതേസമയം ഫിലോമിനയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ബാങ്കില്‍ നിക്ഷേപിച്ച പണം ചികിത്സക്കായി ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ഇന്നലെ പ്രതിഷേധിച്ചിരുന്നു. മൃതദേഹം സംസ്‌കരിക്കാനുള്ള തുക ഇന്നും ബാക്കി തുക ചെറിയ ഇടവേളക്കുള്ളിലും നല്‍കാന്‍ ധാരണ ഉണ്ടാക്കാമെന്ന ആര്‍ ഡി ഒയുടെ ഉറപ്പിന്‍മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കഴിഞ്ഞ ഒരുമാസമായി ഫിലോമിന തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയിലാണ് ഹൃദയാഘാതം മൂലമാണ് മരിച്ചത്. വിദഗ്ദ ചികിത്സ നല്‍കാന്‍ പലതവണ പണത്തിനായി ബാങ്കിനെ സമീപിച്ചെങ്കിലും മോശമായാണ് പ്രതികരിച്ചതെന്നാണ് ഭര്‍ത്താവ് ദേവസ്യയുടെ പ്രതികരണം.
40 വര്‍ഷം വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ പണമാണ് ബാങ്കില്‍ നിക്ഷേപിച്ചത്. ഫിലോമിന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ പെന്‍ഷന്‍ തുക ഉള്‍പ്പടെ കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. അദ്ധ്വാനിച്ചുണ്ടാക്കിയ പണം അടിയന്തരാവശ്യത്തിന് പിന്‍വലിക്കാന്‍ പോയിട്ടും അധികൃതരില്‍ നിന്നും ഒരു നടപടിയുമുണ്ടായില്ല. പണം ലഭിച്ചിരുന്നെങ്കില്‍ ഭാര്യയ്ക്ക് മികച്ച ചികിത്സ നില്‍കാന്‍ കഴിയുമായിരുന്നെന്നും ദേവസ്യ പറഞ്ഞു.