പൊന്നുസാറേ, രക്ഷിക്കണം… എന്നെ മത്സരിക്കാൻ അനുവദിക്കണം…മുഖത്ത് ചായം തേച്ച് മോഹിനിയാട്ടത്തിന് കാത്തിരുന്ന വിദ്യാര്‍ത്ഥിനി മന്ത്രി കെ.എൻ.ബാലഗോപാലിന്റെ കാലുപിടിച്ച് കരഞ്ഞു. മന്ത്രി പക്ഷേ, നിസ്സഹായനായിരുന്നു. സംഭവം കോടതി വിഷയമാണ്.സ്വന്തം നാട്ടിലെ കലോത്സവം കാണാനെത്തിയപ്പോള്‍ ഇങ്ങനെയൊരു അനുഭവം മന്ത്രിയെയും വിഷമിപ്പിച്ചു. കുട്ടിയെ സമാധാനിപ്പിച്ച്, ധൈര്യംപകര്‍ന്നു അദ്ദേഹം.
സംഭവം ഇങ്ങനെ: കോഴിക്കോട് പ്രൊവിഡന്റ്സ് എച്ച്.എസ്.എസിലെ പ്ലസ് വണ്‍കാരി സംവര്‍ണയുടെ അപ്പീല്‍ ഇന്നലെ ജില്ലാ കോടതി അനുവദിച്ചു. വക്കീല്‍ ഇക്കാര്യം വാട്ട്സാപ്പിലൂടെ രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് നൃത്തത്തിനൊരുങ്ങിവന്ന് കാത്തിരുന്നു. പേര് വിളിക്കാതായപ്പോള്‍ തിരക്കി. കോടതിയില്‍ നിന്ന് നേരിട്ട് മെയില്‍ വരാതെ ഒന്നും ചെയ്യാനാവില്ലെന്ന് അധികൃതര്‍ തീര്‍ത്തു പറഞ്ഞു. വൈകാതെ മത്സരം പൂര്‍ത്തിയാക്കി കര്‍ട്ടനും വീണു. തുടര്‍ന്നാണ് സദസില്‍ മുൻനിരയിലുണ്ടായിരുന്ന മന്ത്രിയുടെ കാലുപിടിച്ച് കരഞ്ഞത്.
ജില്ലാതല മത്സരഫലം ചോദ്യം ചെയ്താണ് കോടതിയെ സമീപിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടെ സമയം അതിക്രമിച്ചതാണ് സംവര്‍ണയ്ക്ക് വിനയായത്. കോഴിക്കോട്ടെ എം.ആര്‍.ഷാജിയുടെയും ഉദയ ഷാജിയുടെയും മകളാണ്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം കേരള നടനത്തില്‍ എ ഗ്രേഡ് നേടിയിരുന്നു.