മുൻമന്ത്രി സജി ചെറിയാൻ ഹെൽമെറ്റില്ലാതെ സ്കൂട്ടർ ഓടിച്ചതിന് പിഴ അടയ്ക്കണം എന്ന ആവശ്യത്തിൽ ഉറച്ച് ഷോൺ ജോർജ്. താൻ ഹെൽമെറ്റില്ലാതെ വണ്ടി ഓടിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച പ്രതിരോധിച്ചവർക്കും അദ്ദേഹം മറുപടി നൽകുന്നു. ‘കോട്ടയത്ത് നടന്ന ബൈക്ക് റാലിയിൽ ഹെൽമെറ്റ് വയ്ക്കാതെ നേതൃത്വം കൊടുത്തതിന് എന്റെ ഫോട്ടോ പിറ്റേ ദിവസം പത്രത്തിൽ വരുകയും നിയമലംഘനത്തിന് കൂട്ടിക്കൽ സ്വദേശിയായ ഒരു സഖാവ് എനിക്കെതിരെ പരാതി നൽകുകയും ചെയ്തു.
പരാതിയെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ പോലീസ് വിളിക്കാൻ പോലും നോക്കിനിൽക്കാതെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി ഞാനും 20 പാർട്ടി പ്രവർത്തകരും പെറ്റി അടക്കുകയാണ് ഉണ്ടായത്.ആർക്കും രേഖകൾ പരിശോധിക്കാം.’ ഷോൺ പറയുന്നു.ഇനിയും പരാതിയുണ്ടെങ്കിൽ നൽകാമെന്നും എന്നാലും സജി ചെറിയാനെ പിഴ അടയ്ക്കാതെ വിടില്ലെന്നും ഷോൺ ഫെയ്സ്ബുക്കിൽ കുറിച്ചു.
കുറിപ്പ് വായിക്കാം:
പ്രിയ സഖാക്കളെ,
മുൻ മന്ത്രി സജി ചെറിയാൻ ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിക്കുന്ന ചിത്രം ഇന്ന് പത്രത്തിൽ വന്നതിന്റെ അടിസ്ഥാനത്തിൽ നിയമലംഘനം നടത്തിയതിന് അദ്ദേഹം പെറ്റി അടക്കണമെന്ന് ഞാൻ ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് താഴെ ഞാൻ ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിക്കുന്ന 3 ഫോട്ടോകൾ നിരവധി ആളുകളും,കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പേജുകളിലും പോസ്റ്റ് ചെയ്യുന്നത് കണ്ടു. ഞാൻ ഒന്നുകൂടി പറയട്ടെ എന്റെ നിലപാടിൽ യാതൊരു മാറ്റവുമില്ല.ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് മറക്കാൻ കഴിയുകയുമില്ല.
കോട്ടയത്ത് നടന്ന ബൈക്ക് റാലിയിൽ ഹെൽമെറ്റ് വയ്ക്കാതെ നേതൃത്വം കൊടുത്തതിന് എന്റെ ഫോട്ടോ പിറ്റേ ദിവസം പത്രത്തിൽ വരുകയും നിയമലംഘനത്തിന് കൂട്ടിക്കൽ സ്വദേശിയായ ഒരു സഖാവ് എനിക്കെതിരെ പരാതി നൽകുകയും ചെയ്തു. പരാതിയെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ പോലീസ് വിളിക്കാൻ പോലും നോക്കിനിൽക്കാതെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി ഞാനും 20 പാർട്ടി പ്രവർത്തകരും പെറ്റി അടക്കുകയാണ് ഉണ്ടായത്.ആർക്കും രേഖകൾ പരിശോധിക്കാം.
നിയമലംഘനം ആര് ചൂണ്ടിക്കാണിച്ചാലും അത് അംഗീകരിക്കാൻ യാതൊരു മടിയുമില്ല. എനിക്കെതിരെ താഴെ കാണുന്ന ഫോട്ടോകളിൽ നിങ്ങൾക്കാർക്കെങ്കിലും പരാതിയുണ്ടെങ്കിൽ നൽകാം. ഞാൻ അതിന്റെ പെറ്റി അടച്ചിരിക്കും. പക്ഷേ ഞാൻ പറഞ്ഞ കേസിൽ സജി ചെറിയാൻ എംഎൽഎ പെറ്റി അടച്ചതിനുശേഷം മാത്രം…