മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്ക് കമ്ബനിയും സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനുകീഴിലെ സി.എം.ആർ.എലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ നല്‍കുന്നത് ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന സൂചന. ബിജെപിയില്‍ ചേർന്ന പിസി ജോർജ്ജിന്റേയും മകൻ ഷോണ്‍ ജോർജിന്റേയും ഇടപെടലിന്റെ ഫലമാണ് തീരുമാനം.
ബാഹ്യ സമ്മർദ്ദങ്ങള്‍ക്ക് ഏജൻസികള്‍ വഴിപ്പെടില്ല. ഗുരുതര തട്ടിപ്പുകള്‍ കൈകാര്യംചെയ്യുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷിക്കണമെന്നാണ് നിർദ്ദേശം. ഇതിന് വേണ്ടിയാണ് ഹൈക്കോടതിയില്‍ ഹർജിയുമായി ഷോണ്‍ ജോർജ്ജ് പോയതും. ഈ സാഹചര്യത്തില്‍ ഇനിയുള്ള എട്ടുമാസം പിണറായി കുടുംബത്തിന് നിർണ്ണായകമാണ്.
വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടിവിവാദം കത്തിപ്പുകയവേ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിനുകീഴിലെ ഏറ്റവും ഉന്നതതലത്തിലുള്ള അന്വേഷണമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിപ്പട്ടികയിലുള്ളവരെ അറസ്റ്റു ചെയ്യാൻ അധികാരമുള്ള ഏജൻസിയാണ് ഇത്. മറ്റ് അന്വേഷണ സംവിധാനങ്ങള്‍ക്ക് പ്രതികളെ അറസ്റ്റു ചെയ്യാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ എസ് എഫ് ഐ ഒ അന്വേഷണം പിണറായിക്കും മകള്‍ക്കും നിർണ്ണായകമാണ്.
ഭാര്യ വിരമിച്ചപ്പോള്‍ കിട്ടിയ പണം കൊണ്ടാണ് മകള്‍ ബിസിനസ് തുടങ്ങിയതെന്ന് കഴിഞ്ഞി ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കാൻ സാധ്യത ഏറെയാണ്. വീണയെ ഉടൻ ചോദ്യം ചെയ്‌തേയ്ക്കും.