കോട്ടയം ജില്ലാ യുഡിഎഫ് ആഹ്വാനം ചെയ്ത കളക്ടറേറ്റ് മാർച്ച് അക്രമാസക്തമായ വിഷയവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ കോൺഗ്രസിനുള്ളിൽ വലിയ അഗ്നിപർവ്വതം ആണ് ഏതുനിമിഷവും പൊട്ടിത്തെറിക്കുന്ന അവസ്ഥയിൽ പുകയുന്നത്. മുൻപെങ്ങുമില്ലാത്ത രീതിയിൽ ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് വേട്ടയാടിയപ്പോൾ മറ്റു ചില അണിയറക്കഥകൾ കൂടി പുറത്തുവന്നു. യുഡിഎഫ് ജില്ലാ ചെയർമാനും, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ നേതാവ് കേസിൽ പ്രതി ആവാതിരിക്കാൻ 40 ഓളം പ്രവർത്തകരെ പോലീസിന് കൃത്യമായി identify ചെയ്തുകൊടുത്തു എന്ന സത്യം.
ഈ കേസിൽ നടന്ന ചതിയുടെ കഥകൾ ബോധ്യപ്പെട്ട കെപിസിസി പ്രസിഡൻറും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും, മുൻ മന്ത്രിമാരായ കെ സി ജോസഫും തിരുവഞ്ചൂർ രാധാകൃഷ്ണനും ഈ വിഷയത്തിൽ എസ്പി, ഡിജിപി എന്നിവരുമായി സംസാരിച്ച് ഒടുവിൽ ഒരു കോംപ്രമൈസിൽ എത്തുകയും പന്ത്രണ്ടു പ്രമുഖ യൂത്ത് കോൺഗ്രസ് നേതാക്കൾ പോലീസിന് മുന്നിൽ കീഴടങ്ങുകയും ചെയ്തു.
സമരമുഖത്ത് മുന്നിൽ നിന്ന് വിലസുകയും, പ്രവർത്തകരുടെ ക്ഷമ പരീക്ഷിച്ചു കൊണ്ട് പൊരിവെയിലത്ത് നിർത്തി അരമണിക്കൂർ സ്വാഗതം പറയുകയും ചെയ്ത പ്രമുഖനേതാവ് അങ്ങനെ പ്രതിപ്പട്ടികയിൽ പേര് പോലും വരാതെ ഒഴിവായി. നിയമസഭാ തിരഞ്ഞെടുപ്പിൽ അവസരം ലഭിച്ചു തോറ്റപ്പോൾ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വാശി പിടിച്ച് ടിക്കറ്റ് മേടിച്ച് ഉറച്ച സീറ്റിൽ പാർട്ടിയെ നാലാം സ്ഥാനത്തെത്തിച്ച നേതാവിന് ഇതൊന്നും ഒരു പുത്തരിയല്ല. അതുകൊണ്ട് തന്നെയാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ആയിരിക്കും കോട്ടയത്ത് കോൺഗ്രസിനെ രക്ഷിക്കാൻ യുഡിഎഫ് ജില്ലാ ചെയർമാൻ പദ്ധതി മറ്റൊരാൾക്ക് നൽകാതെ ഇങ്ങനെ പാർട്ടിയെ സേവിക്കുന്നത്.
വീണ്ടും മാസ്സ് എൻട്രിയുമായി ജില്ലയിലെ പ്രമുഖ നേതാവ്.
പ്രശ്നപരിഹാരം ആകുകയും, യൂത്തന്മാർ അഴിക്കുള്ളിൽ പോകുകയും ചെയ്തതോടെ വീണ്ടും സമരരംഗത്തേക്ക് വർദ്ധിതവീര്യത്തോടെ കടന്നു വന്നിരിക്കുകയാണ് ജില്ലയിലെ പ്രമുഖനായ സംസ്ഥാന നേതാവ്. കീഴടങ്ങിയ പ്രവർത്തകരെ സ്റ്റേഷനിലോ, കോടതിയിലോ, ജയിലിലോ ഒന്നു പോയി കാണാൻ പോലും കൂട്ടാക്കാത്ത നേതാവ് ഇന്ന് ഡിസിസി ഓഫീസിന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിക്കാൻ നടന്ന ജാഥയിലും തുടർന്ന് നടന്ന സമ്മേളന വേദിയിലും മുൻനിരയിൽ തന്നെ ഇടിച്ചുകയറി. കേസ് ഒതുങ്ങി എന്ന ആത്മധൈര്യം ആണ് വീണ്ടും സജീവ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വരുവാൻ ഇദ്ദേഹത്തിന് മനോധൈര്യം പകർന്നു നൽകിയത് എന്ന് തന്നെ വേണം മനസ്സിലാക്കാൻ.
പക്ഷേ അകത്തായ യൂത്ത് നേതാക്കൾ പുറത്തുവന്നാൽ സ്ഥിതിഗതികൾ വ്യത്യസ്തമാകും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ. പാർട്ടി വേദിയിൽ ഇദ്ദേഹത്തിനെതിരെ കൃത്യമായ തെളിവുകളോടെ പരാതി ഉന്നയിക്കാനും, വേണ്ട പരിഹാരമുണ്ടായില്ലെങ്കിൽ പരസ്യ ബഹിഷ്കരണത്തിന് തന്നെയാണ് യൂത്തന്മാർ തയ്യാറെടുക്കുന്നത്. കൂട്ടത്തിൽ നിന്ന് ഒറ്റുകൊടുക്കുന്ന ഇത്തരം നേതാക്കളുടെ സ്വാർത്ഥ താൽപര്യത്തിനു ഇനിയും വാങ്ങാനാവില്ല എന്ന് തന്നെയാണ് അവരുടെ നിലപാട്.