തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളായ പ്രിൻസ് ആദിത്യ വര്‍മ്മ അടുത്തിടെ ഒരു ഔഡി A4 ആഡംബര സെഡാൻ വാങ്ങിയ വാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിംഗായിരുന്നു. രാജകുടുംബം സ്വന്തമാക്കുന്ന ആദ്യ ഔഡി കാറാണിത് എന്നതാണ് പ്രത്യേകത. പുതുതായി സ്വന്തമാക്കിയ വാഹനത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കിടുന്ന വീഡിയോ വരെ ഒരു യൂട്യൂബ് ചാനലിന് അദ്ദേഹം നല്‍കിയിരുന്നു.
വൈറ്റ് കളറിലുള്ള ലക്ഷ്വറി ഡെസാനാണ് രാജകുടുംബത്തിലെ പുതിയ അംഗം. എന്നാല്‍ പുതുതായി വാങ്ങിയ കാര്‍ തന്റെ കമ്ബനിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനല്ല വാങ്ങിയതെന്നും ആദിത്യ വര്‍മ്മ വ്യക്തമാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ പ്ലേറ്റിന് താഴെ രാജകുടുംബത്തിന്റെ ലോഗോയും കാറില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇത് തിരുവതാംകൂര്‍ രാജകുടുംബത്തിന്റെ വാഹനങ്ങളില്‍ ഉപയോഗിക്കാൻ പ്രത്യേക അനുമതിയുള്ളതാണ്.
പുതിയ ഔഡിക്ക് മുമ്ബ് രാജകുടുംബം മെര്‍സിഡീസ് ബെൻസിന്റെ കാറുകള്‍ മാത്രമായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. ഇത് ആദ്യമായാണ് മറ്റൊരു ജര്‍മൻ ബ്രാൻഡ് വാഹനം തിരുവതാംകൂര്‍ ഗരാജിലേക്ക് എത്തുന്നത്. വ്യക്തിഗത ആവശ്യങ്ങള്‍ക്കല്ലാത്തതിനാല്‍ കമ്ബനിയുടെ ഡയറക്ടര്‍മാരാണ് ഔഡി A4 സെഡാൻ വാങ്ങാൻ തീരുമാനിച്ചത്. കമ്ബനി ആവശ്യങ്ങള്‍ക്ക് ഉതകുന്നതും മുടക്കുന്ന പണത്തിന് മൂല്യം നല്‍കുന്നതുമായ വാഹനം തേടി ഒടുവില്‍ ഔഡി കാര്‍ തെരഞ്ഞെടുക്കുകയായിരുന്നു.
തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 41 ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെയാണ് ഔഡി A4 സെഡാന് ഇന്ത്യയില്‍ വരുന്ന എക്സ്ഷോറൂം വില. കമ്ബനി പരിഗണിച്ച പല കാറുകളും അവരുടെ ബജറ്റിന് മുകളിലായിരുന്നു. അങ്ങനെ തങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഒരേയൊരു ലക്ഷ്വറി കാറായി A4 എത്തുകയും സ്വന്തമാക്കുകയുമായിരുന്നു. മെര്‍സിഡീസ് ബെൻസ് C-ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ്, വോള്‍വോ S60 എന്നീ മോഡലുകളെ മറികടന്നാണ് A4 മതിയെന്ന തീരുമാനത്തിലെത്തിയത്.
ഒരു വെര്‍ച്വല്‍ കോക്ക്പിറ്റ്, 10.1-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഔഡി സൗണ്ട് സിസ്റ്റം, എല്‍ഇഡി ഹെഡ്‌ലാമ്ബുകളും ടെയില്‍ ലാമ്ബുകളും, ഇലക്‌ട്രിക് സണ്‍റൂഫ്, വിവിധ ഡ്രൈവിംഗ് മോഡുകള്‍, ലെതറെറ്റ് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ഇലക്‌ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, ഫ്രണ്ട് ആൻഡ് റിയര്‍ പാര്‍ക്കിംഗ് സെൻസറുകള്‍, ഒരു പിൻ പാര്‍ക്കിംഗ് ക്യാമറ, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ പോലുള്ള ലക്ഷ്വറി ഫീച്ചറുകളുമായാണ് ഔഡി A4 നിരത്തിലെത്തുന്നത്.