വിവാദങ്ങള്‍ക്കിടെ സിപിഎം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് വേണ്ടി വാങ്ങിയ ഇന്നോവ ക്രിസ്റ്റ കാറെത്തി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ പി ജയരാജന് അതീവ സുരക്ഷയോട് കൂടിയുള്ള ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നുവെന്ന വിവാദങ്ങള്‍ നിലനില്‍ക്കവെയാണ് വാഹനം കൈമാറിയത്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനെന്ന നിലയില്‍ പി ജയരാജന് സഞ്ചരിക്കാനുള്ള പുതിയ വാഹനമായ ഇന്നോവ ക്രിസ്റ്റയുടെ താക്കോല്‍ കൈമാറിയത്.
35 ലക്ഷം രൂപ വരെയായിരുന്നു വാഹനം വാങ്ങുന്നതിനായി വ്യവസായ വകുപ്പ് അനുവദിച്ച തുക. ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നു എന്നത് വലതു പക്ഷ മാധ്യമ സൃഷ്ടിയാണെന്ന് പി ജയരാജന്‍ പറഞ്ഞു. താന്‍ ഉപയോഗിച്ചിരുന്ന പഴയ വാഹനം രണ്ടു ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കാര്‍ വാങ്ങാനുള്ള ആവശ്യം സര്‍ക്കാർ പരിഗണിക്കുന്നതും അനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കുന്നതും.
നവംബര്‍ പതിനേഴിനാണ് വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പഴയ വാഹനം വയനാട് പ്രൊജക്ടിനായി കൈമാറുമെന്നും പി ജയരാജന്‍ അറിയിച്ചു. കണ്ണൂര്‍ ഖാദിഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങിലാണ് പി ജയരാജന് കംപനി അധികൃതര്‍ താക്കോല്‍ കൈമാറിയത്.