തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ ടീമില്‍ പാളിച്ചകളോ? തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ലഭിച്ച കനത്ത തിരിച്ചടിക്കു പിന്നാലെ ചിന്തകളിലാണ് മുഖ്യമന്ത്രി. സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് മുഖ്യന്ത്രി ആലോചനകള്‍ തുടങ്ങി. തൃക്കാക്കരയില്‍ ഇടതുപക്ഷം മുന്‍തൂക്കമുണ്ടാക്കിയെന്നായിരുന്നു പൊലീസ് ഇന്റലിജന്‍സും പറഞ്ഞിരുന്നത്.
ഇതെല്ലാം വിശ്വസിച്ചതാണ് തിരിച്ചടിക്ക് കാരണമെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ പൊലീസില്‍ അടക്കം വലിയൊരു അഴിച്ചു പണിക്ക് സാധ്യത കൂടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബഹുഭൂരിപക്ഷം സീറ്റിലും ജയിക്കാനാണ് പിണറായിയുടെ ആലോചന. ഇതിന് മെച്ചപ്പെട്ട മന്ത്രിമാര്‍ വേണമെന്നാണ് കണക്കുകൂട്ടൽ.
അതുകൊണ്ട് തന്നെ ഓരോ വകുപ്പിന്റേയും പ്രകടനം വിലയിരുത്തും. ആദ്യ പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന ഷൈലജ ടീച്ചറിന് ഉണ്ടായിരുന്ന പൊതു സമ്മതി ഇത്തവണ ആര്‍ക്കും ഉണ്ടാക്കാനായില്ല. ഇതെല്ലാം മുഖ്യമന്ത്രിയെ ചിന്തിപ്പിക്കുന്നുണ്ട്. ഭരണതലത്തിലും ചില മാറ്റങ്ങള്‍ ഉണ്ടായേക്കും.
ഫലപ്രഖ്യാപനം വന്ന വെള്ളിയാഴ്ച വൈകിട്ടു കണ്ണൂരിലെ വീട്ടിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്തു മടങ്ങിയെത്തും. തുടര്‍ന്നു വിശദ ചര്‍ച്ച ഉണ്ടാകുമെന്നാണു സൂചന. മാസങ്ങള്‍ക്കുള്ളില്‍ മന്ത്രിസഭാ പുനഃസംഘടന അടക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭരണത്തില്‍ ഹാട്രിക്ക് തികയ്ക്കാന്‍ വേണ്ടിയാണ് ഇത്. ചില തീരുമാനങ്ങള്‍ പിഴച്ചതായി പിണറായി വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ ഭരണത്തിന്റെ രീതി മാറ്റാനും ശ്രമിക്കും.
ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കും. എന്നാല്‍, വന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കാത്ത വിധം സാമ്ബത്തികനില മോശമാണ്. കഴിഞ്ഞ ദിവസം ജിഎസ്ടി നഷ്ടപരിഹാരം ഇനത്തില്‍ 5,000 കോടി രൂപയോളം ലഭിച്ചതില്‍ ഒരു ഭാഗം ഉപയോഗിച്ചു പദ്ധതി നടപ്പാക്കുന്നതും ആലോചനയിലാണ്. തൃക്കാക്കര ഫലത്തെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏറെ മാനസിക പ്രയാസം മുഖ്യമന്ത്രിക്ക് തോല്‍വിയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ-ധന-വ്യവസായ വകുപ്പുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് മുഖ്യമന്ത്രിക്കും ചില പരാതികളുണ്ട്. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാകും പരിശോധനകള്‍.
ഇന്ധന വില കുതിച്ചുയരുകയാണ്. കേന്ദ്രം രണ്ടു തവണ നികുതി കുറച്ചു. അതിന്റെ ആനുപാതിക കുറവ് കേരളത്തിലെ നികുതിയിലും ഉണ്ടായി. എന്നാല്‍ കേരളം നേരിട്ട് നികുതി കുറച്ചില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടേയും കേന്ദ്രം നികുതി കുറച്ചു. ഉടന്‍ കേരളവും കുറച്ചുവെന്ന തരത്തില്‍ ധനമന്ത്രി ബാലഗോപാല്‍ പ്രതികരിച്ചു. എന്നാല്‍ കേരളം നികുതി കുറച്ചില്ലെന്ന് പിന്നീട് മനസ്സിലായി. ഇത്തരം ഇടപെടലുകളും തൃക്കാക്കരയില്‍ വോട്ടു കുറച്ചു. പെട്രോള്‍ വിലയുടെ ഇഫക്ടും തൃക്കാക്കരയില്‍ ഉണ്ടായി എന്നാണ് വിലയിരുത്തല്‍.
സില്‍വര്‍ലൈന്‍ പോലെ വന്‍കിട പദ്ധതികളുടെ പിന്നാലെ പോയി ജനങ്ങളുടെ എതിര്‍പ്പു ക്ഷണിച്ചു വരുത്തുന്നതില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിനും സിപിഐക്കും അതൃപ്തിയുണ്ട്. സില്‍വര്‍ലൈനിനു കേന്ദ്ര അംഗീകാരം ലഭിച്ചശേഷം തുടര്‍നടപടിയുമായി മുന്നോട്ടു പോകാനാണു സാധ്യത.