കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് 164 പ്രകാരം രഹസ്യമൊഴി നല്‍കാന്‍ അനുമതി തേടി നല്‍കിയ സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലാ വിജയനെതിരെ ഗുരുതര ആരോപണങ്ങള്‍. മകള്‍ വീണാ വിജയന് ഐ ടി ഹബ്ബ് തുടങ്ങുന്നതിന് ഷാര്‍ജാ ഭരണാധികാരിയുടെ ഭാര്യയോട് കമലാ വിജയന്‍ സഹായം അഭ്യര്‍ത്ഥിച്ചു എന്ന് സ്വപ്ന പറയുന്നു. വീണയ്ക്ക് ഐ ടി ഹബ്ബ് തുടങ്ങുന്നതിന് പകരമായി വന്‍തോതില്‍ സ്വര്‍ണവും ഡയമണ്ടും ഉപഹാരമായി നല്‍കാന്‍ കമലാ വിജയന്‍ ഒരുങ്ങിയതായും സ്വപ്‌ന പറയുന്നു. എന്നാല്‍ അത് സ്വീകരിക്കില്ല എന്ന് അവര്‍ അറിയിച്ചതിനാല്‍ ഇതില്‍ നിന്ന് പിന്മാറിയത്രേ.

ഷാര്‍ജാ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും ഭാര്യ ഷെയ്ഖാ ജവാഹര്‍ ബിന്ത് മുഹമ്മദ് അല്‍ ഖാസിമിയും തിരുവനന്തപുരത്ത് എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്നും കോവളം ലീലാ ഹോട്ടലിലേക്ക് ഷാര്‍ജാ ഭരണാധികാരിയുടെ ഭാര്യയെ കാറില്‍ അനുഗമിച്ചത് കമലാ വിജയന്‍ ആയിരുന്നു. ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ തന്നെ കമലാ വിജയന്‍ ബിസിനസ് പ്രൊപ്പോസല്‍ മുന്നോട്ടു വെച്ചത് ഷെയ്ഖാ ജവാഹര്‍ ബിന്ത് മുഹമ്മദ് അല്‍ ഖാസിമിയെ പ്രകോപിപ്പിച്ചു. അവര്‍ ക്ലിഫ് ഹൗസിലെ വിരുന്നില്‍ പങ്കെടുക്കുന്നില്ല എന്ന് ഇതേ തുടര്‍ന്ന് അറിയിച്ചതായി സ്വപ്‌ന പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2017 സെപ്റ്റംബര്‍ 26ന് ക്ലിഫ് ഹൗസില്‍ ഷാര്‍ജാ ഭരണാധികാരിക്ക് വിരുന്നു നല്‍കി. വ്യവസായി എം എ യൂസഫലി അടക്കമുള്ളവര്‍ വിരുന്നിന് ഉണ്ടായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഷാര്‍ജാ ഭരണാധികാരിയുമായി നടത്തിയ പ്രത്യേക ചര്‍ച്ചയില്‍ യൂസഫലിയെ ഉള്‍പ്പെടുത്തിയില്ല. കേരളത്തില്‍ നിക്ഷേപിക്കാനുള്ള അവസരം നല്‍കാം, പകരം, വീണാ വിജയന് ഷാര്‍ജയിലെ ഐ ടി മേഖലയില്‍ അവസരം നല്‍കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി സത്യവാങ്മൂലത്തില്‍ പറയുന്നു .

ഈ യോഗത്തില്‍ മുഖ്യമന്ത്രിയേയും ഷാര്‍ജാ ഭരണാധികാരിയെയും കൂടാതെ ഭാര്യ കമല, മകള്‍ വീണാ വിജയന്‍, നളിനി നെറ്റോ, എം ശിവശങ്കര്‍, സി എം രവീന്ദ്രന്‍ എന്നിവരാണ് പങ്കെടുത്തത്. യോഗത്തിന് ശേഷം മുഖ്യമന്ത്രി ആവശ്യപ്പെട്ട ബിസിനസ് പ്രൊപ്പോസല്‍ ഏകോപിപ്പിക്കാന്‍ കോണ്‍സല്‍ ജനറലിനെ തന്നെ ചുമതലപ്പെടുത്തി. പിന്നീട് ശിവശങ്കര്‍ ഷാര്‍ജാ ഐ ടി മന്ത്രി ഷെയ്ഖ് ഫാഹിമുമായി ചര്‍ച്ച നടത്തി. എന്നാല്‍ സുല്‍ത്താന്റെ ഭാര്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന്, ഷെയ്ഖ് ഫാഹിമിന് കാര്യമായി ഒന്നും ചെയ്യാനായില്ല എന്നും സ്വപ്‌ന സത്യവാങ്മൂലത്തില്‍ പറയുന്നു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക