ഇന്ന് സ്വപ്നസുരേഷ് കേരളത്തിലെ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ വെളിപ്പെടുത്തൽ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ആണ്. മുഖ്യമന്ത്രിയും, ഭാര്യയും, മകളും അറിഞ്ഞുകൊണ്ടാണ് സ്വർണക്കടത്തും കറൻസി കടത്തും നടത്തിയത് എന്ന ആരോപണമാണ് സ്വപ്നാ സുരേഷ് ഉയർത്തി വിട്ടിരിക്കുന്നത്. ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ് ഒരു റിവേഴ്സ് ഹവാല പണമിടപാടിൽ അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രി ആരോപണവിധേയൻ ആകുന്നത്. ഇത് മാത്രമല്ല സ്വപ്നാ സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ ആധികാരികത കേന്ദ്ര അന്വേഷണ ഏജൻസികൾ നേരത്തെതന്നെ ഉറപ്പിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെയാണ് സ്വപ്നയെ കൊണ്ട് മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തിയത്.
ഈ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയോളം തന്നെ രാഷ്ട്രീയ പ്രതിസന്ധിയിൽ ആകുകയാണ് കേരള കോൺഗ്രസ് ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിയും. കാരണം സമാനമായ ഒരു ആരോപണം സ്വന്തം പിതാവായ കെ എം മാണിക്കെതിരെ ഉയർന്നുവന്നപ്പോൾ അന്ന് ധനകാര്യമന്ത്രിയായിരുന്ന കെ എം മാണിയുടെ രാജിക്ക് വേണ്ടി മുന്നിൽ നിന്ന് സമരം നയിച്ച വ്യക്തിയാണ് ഇന്നത്തെ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ. ശക്തമായ സംഘടനാ സംവിധാനം ഉപയോഗിച്ച് സി പി എം കെ എം മാണിയെ തെരുവിൽ വേട്ടയാടിയ കാഴ്ച രാഷ്ട്രീയ കേരളം കണ്ടതാണ്. അന്ന് ബിജുരമേശ് എന്ന ബാർ മുതലാളിയാണ് ആരോപണം മാണിക്കെതിരെ ഉന്നയിച്ചത് എങ്കിൽ, ഇന്ന് കുറ്റകൃത്യത്തിൽ സഹ പങ്കാളിയായ അല്ലെങ്കിൽ അങ്ങനെ ആരോപിക്കപ്പെടുന്ന സ്വപ്നസുരേഷ് ആണ് മുഖ്യമന്ത്രിക്കെതിരെ ഗൗരവതരമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
സമാനമായ സാഹചര്യത്തിൽ സ്വന്തം പിതാവിന്റെ രാജിയാവശ്യപ്പെട്ട് സമരം നയിച്ച ആളെ ഇന്ന് ന്യായീകരിച്ച് വെളുപ്പിക്കാൻ ഇറങ്ങിയാൽ ജോസ് കെ മാണിക്കെതിരെ പൊതുസമൂഹം പലവിധ ചോദ്യങ്ങളും ഉന്നയിക്കും. അച്ഛനേക്കാൾ സ്നേഹമാണോ അധികാരത്തോട് എന്ന ചോദ്യം ജോസ് കെ മാണിയെ പലപ്പോഴും വേട്ടയാടിയിട്ടുണ്ട്. പാലായിൽ പരാജയപ്പെടുന്നതിനു പോലും ഈ ചോദ്യവും ഈ ചോദ്യത്തിൽ നിന്നുള്ള ജോസ് കെ മാണിയുടെ ഒഴിഞ്ഞുമാറലും ഒരു പ്രധാന കാരണവും ആയിട്ടുണ്ട്. സി പി എം പാളയത്തിൽ ഇടതുമുന്നണിയിൽ നിൽക്കുന്നിടത്തോളം കാലം ഈ ചോദ്യം ജോസ് കെ മാണിയെ വേട്ടയാടും എന്നതിന് ഏറ്റവും ആനുകാലിക ഉദാഹരണമാണ് ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ ഉയർന്നുവരുന്ന അതീവ ഗൗരവമായ ആരോപണവും അതിനെ പ്രതിരോധിക്കേണ്ട ജോസ് മാണിയുടെ ഗതികേടും.
പഞണണണണണണണണണണണണണണണണണണണണണണണണണണണണണണ