സാധാരണ 3 മാസത്തിലൊരിക്കൽ നടക്കുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം തിങ്കളാഴ്ച അടിയന്തരമായി വിളിച്ചത് എന്തിനാണ്? ഞായറാഴ്ച (28) ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സംസ്ഥാന കമ്മിറ്റിയോട് പരിഗണിക്കാൻ ആവശ്യപ്പെടുന്ന പ്രധാന അജണ്ടകൾ ഏതൊക്കെയാവും? ഈ യോഗങ്ങൾ പല സുപ്രധാന തീരുമാനങ്ങൾക്കും വേദിയാകുമെന്ന് അഭ്യൂഹമുണ്ട്. സി.പി.എമ്മിന്റെ നേതൃത്വത്തിലും ഭരണത്തിലും വൻ അഴിച്ചുപണിയുണ്ടാവും എന്നും ഉന്നതതലത്തിൽ ചർച്ചകൾ ആരംഭിച്ചു എന്നും റിപ്പോർട്ടുണ്ട്. എന്നാൽ പാർട്ടി കേന്ദ്രങ്ങൾ ഇത് സ്ഥിരീകരിക്കുന്നില്ല.

ഈ മാസം 8 മുതൽ 12 വരെ 5 ദിവസങ്ങളിലായി സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങൾ നടന്നിരുന്നു. രാഷ്ട്രീയവും ഭരണപരവുമായ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്ത ഈ യോഗങ്ങൾക്ക് ശേഷം ഞായറാഴ്ച (28) സംസ്ഥാന സെക്രട്ടേറിയറ്റും 29 ന് സംസ്ഥാന കമ്മിറ്റിയും അടിയന്തരമായി വിളിച്ചു. യച്ചൂരിയെ കൂടാതെ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവരും യോഗങ്ങളിൽ മുഴുവൻ സമയവും പങ്കെടുക്കുന്നുണ്ട്. ലോകായുക്ത നിയമഭേദഗതി ഇടതു പക്ഷത്തിന്റെ അഴിമതി വിരുദ്ധ നിലപാടുകളെ ദുർബ്ബലപ്പെടുത്തുന്നുവെന്ന വിമർശനം ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നേതൃയോഗം വിളിച്ചതെന്ന വിശദീകരണം സിപിഎം കേന്ദ്രങ്ങൾ നൽകിയതായും റിപ്പോർട്ടുണ്ട്. പുതിയ സംസ്ഥാന സെക്രട്ടറിയെയും പാർട്ടിയുടെ പുതിയ മന്ത്രിമാരെയും ചർച്ച ചെയ്യാനാണ് യോഗങ്ങൾ എന്നും അഭ്യൂഹങ്ങൾ ഉണ്ട് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോടിയേരിക്ക് പകരം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദനെ ആണ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കോടിയേരിക്ക് പകരം കണ്ണൂരിൽ നിന്നുള്ള പാർട്ടി സെക്രട്ടറി എന്ന നിലയിലാണ് ഗോവിന്ദന്റെ സാധ്യതകൾ. ഗോവിന്ദൻ മാസ്റ്റർക്ക് (69) 75 വയസ്സ് പ്രായപരിധി തടസ്സമല്ല. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ എന്നിവരുടെ പേരുകളും ചർച്ചയിലുണ്ടെങ്കിലും എം.വി.ഗോവിന്ദനെ പരിഗണിക്കാനാണ് സാധ്യത. പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ കോടിയേരി ബാലകൃഷ്ണനെ മാർച്ചിൽ കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

രണ്ടാം പിണറായി മന്ത്രിസഭയിലെ സി.പി.എം മന്ത്രിമാരിൽ ആരെ മാറ്റണമെന്ന കാര്യത്തിലും ഉന്നതതലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സ്പീക്കർ എംബി രാജേഷ് രാജിവച്ച് മന്ത്രിയാകുമെന്ന് അഭ്യൂഹമുണ്ട്. പകരം ആരോഗ്യമന്ത്രി വീണാ ജോർജ് സ്പീക്കറായേക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാനാണ് പദ്ധതിയെന്നും വിദ്യാഭ്യാസ വകുപ്പ് എംബി രാജേഷിന് നൽകിയേക്കും എന്നുമാണ് സൂചനകൾ . എം.വി.ഗോവിന്ദൻ ഒഴിയുന്ന തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ്, ആരോഗ്യ വകുപ്പുകൾ ആർക്കൊക്കെ നൽകണമെന്ന ചർച്ചകൾ പാർട്ടി കേന്ദ്രങ്ങളിൽ പുരോഗമിക്കുകയാണ്. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജയെ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാന് ഭരണഘടനയെ കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്ന് രാജിവെക്കേണ്ടി വന്നതിന് പകരം ആളെ നിയമിച്ചിട്ടില്ല. ഈ ഒഴിവ് നികത്താനും പദ്ധതിയുണ്ട്. സിപിഎമ്മിന് ഇപ്പോൾ ആലപ്പുഴയിൽ മന്ത്രിമാരില്ല. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെയും തീരദേശ മേഖലയിലെ വിവിധ പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിൽ ഈ മേഖലയുമായി ബന്ധപ്പെട്ട ഒരാളെ മന്ത്രിയാക്കണമെന്ന് പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്. അതുപോലെതന്നെ എം വി ഗോവിന്ദൻ മാസ്റ്റർ ഒഴിയുമ്പോൾ കണ്ണൂര് പ്രാതിനിധ്യം കുറയാതിരിക്കാൻ എ എം ഷംസീറിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. എന്നാൽ ഇതിനു വേണ്ടി മുഹമ്മദ് റിയാസിനെ ഒഴിവാക്കുകയും ഇല്ല.

രണ്ടാം പിണറായി സർക്കാരിലെ ഭൂരിഭാഗം മന്ത്രിമാരും മികച്ച രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും ഭരണ പരിചയത്തിൽ പിന്നിലാണെന്നും കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. ഉയർന്നുവരുന്ന പ്രശ്നങ്ങളുടെ ഗൗരവം മനസ്സിലാക്കാനോ അവ പെട്ടെന്ന് പരിഹരിക്കാനോ മിക്ക മന്ത്രിമാരും ശ്രമിക്കുന്നില്ല. പല മന്ത്രിമാരും തീരുമാനങ്ങൾ എടുക്കുന്നതിൽ പരാജയപ്പെടുകയും എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിക്ക് വിടുകയും ചെയ്യുന്നു എന്നതായിരുന്നു വിമർശനത്തിന്റെ കാതൽ. സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം മാധ്യമങ്ങളെ കണ്ട സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശനങ്ങളുണ്ടെന്ന് തുറന്നു സമ്മതിച്ചു. മന്ത്രിമാരുടെ പോരായ്മകളും അദ്ദേഹം സമ്മതിച്ചു.

സർക്കാരിന്റെ ഒരുവർഷത്തെ പ്രവർത്തനം അവലോകനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച റിപ്പോർട്ടിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സമിതിയിലെ വിമർശനങ്ങൾ. മന്ത്രിസഭയുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾ പരിശോധിച്ചതായും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുതിയ മന്ത്രിമാരാകുന്നതിന്റെ പ്രശ്‌നങ്ങളുണ്ട്. ഓഫീസ് മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതിയാണുള്ളത്. പല പ്രോഗ്രാമുകളും ഓൺലൈനിനാണ് നടക്കുന്നത്. ഇതെല്ലാം മാറ്റാനാണ് താൻ നിർദേശിച്ചതെന്നും കോടിയേരി തുറന്നടിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരെയും സംസ്ഥാന കമ്മിറ്റി രൂക്ഷ വിമർശനം ഉന്നയിച്ചു. ഇതും കോടിയേരിയും സ്ഥിരീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക