എല്‍ഡിഎഫിനെതിരെ ആരോപണവുമായി ആംആദ്മി പാര്‍ട്ടി. തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വോട്ടഭ്യര്‍ത്ഥിച്ച് എഎപിയുടെ പേരില്‍ വ്യാജ ടെലിഫോണ്‍ കോളുകള്‍ നടത്തുന്നുണ്ടെന്നാണ് ആംആദ്മിയുടെ പരാതി. ഇതിന് പിന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്നും ആംആദ്മി ആരോപിച്ചു.
വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രീ റെക്കോര്‍ഡ് ചെയ്ത കോളുകളാണ് ആംആദ്മിയുടെ പേരില്‍ വരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും എഎപി പരാതി നല്‍കിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ 28,000 വോട്ടുകള്‍ കൈക്കലാക്കാനുള്ള നീക്കമാണ് എല്‍ഡിഎഫ് നടത്തുന്നതെന്നും എഎപി സംസ്ഥാന കണ്‍വീനര്‍ പി.സി സിറിയക് ആരോപിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വോട്ടഭ്യര്‍ത്ഥിച്ചാണ് പ്രീ റെക്കോര്‍ഡഡ് കോളുകള്‍ എത്തുന്നത്. പരിശോധിക്കുമ്ബോള്‍ ആം ആദ്മിയെന്ന് വ്യക്തമാകുന്ന വിധത്തിലാണ് നീക്കം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെയും പിന്തുണയ്‌ക്കില്ലെന്ന് എഎപിയും ട്വന്റി ട്വന്റിയും ഉള്‍പ്പെട്ട ജനക്ഷേമ സഖ്യം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജനക്ഷേമ സഖ്യത്തോട് ആഭിമുഖ്യമുള്ള വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള നീക്കമാണ് എല്‍ഡിഎഫിന്റേതെന്നും ഇത് രാഷ്‌ട്രീയ ധാര്‍മ്മികതയില്ലാത്ത നീക്കമാണെന്നും എഎപി സംസ്ഥാന കണ്‍വീനര്‍ പി.സി സിറിയക് ആരോപിച്ചു.
ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചത് ചൂണ്ടിക്കാട്ടി യുഡിഎഫിനെതിരെ എല്‍ഡിഎഫ് ശക്തമായ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെ ആആം ആദ്മി ഉയര്‍ത്തിയ പുതിയ ആരോപണം സിപിഎമ്മിനെ തീര്‍ത്തും പ്രതിരോധത്തിലാക്കുകയാണ്. രാഷ്‌ട്രീയ മര്യാദകള്‍ ലംഘിച്ച് തിരഞ്ഞെടുപ്പ് രംഗത്തില്ലാത്ത പാര്‍ട്ടികളുടെ വോട്ടുകള്‍ കൈക്കലാക്കാനുള്ള ഇടതു മുന്നണിയുടെ ശ്രമമാണ് ഇതോടെ പുറത്തുവരുന്നത് എന്ന ആരോപണമാണ് ആംആദ്മി കേന്ദ്രങ്ങൾ ഉയർത്തുന്നത്.