ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടെ കഞ്ചാവ് കടത്ത് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ എറണാകുളം സ്വദേശി കണ്ടെയ്നര്‍ സാബുവിനെയാണ് എക്സൈസ് പിടികൂടിയത്. വാളയാറില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് കണ്ടെയ്നര്‍ സാബുവിനെ സാഹസികമായി പിടികൂടിയത്. പാലക്കാട്‌ അസ്സി എക്‌സൈസ് കമ്മീഷണര്‍ എം രാകേഷ്, പാലക്കാട്‌ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സതീഷ്, വാളയാര്‍ ടാസ്ക് ടീമായ മണ്ണാര്‍ക്കാട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബാലഗോപാലന്‍ എസ് എന്നിവരുടെ നേതൃത്വത്തില്‍ വാളയാര്‍ ടോള്‍ പ്ലാസയിലായിരുന്നു പരിശോധന.

പാലക്കാട് എക്‌സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ടീമും, പാലക്കാട്‌ സര്‍ക്കിള്‍ ഓഫീസ് ടീമും സംയുക്തമായി വാളയാര്‍ ടോള്‍പ്ലാസയില്‍ വാഹനപരിശോധന നടത്തുന്ന സമയത്ത് KL 18 V 6540 നമ്ബര്‍ ALTO കാര്‍ പരിശോധനക്കായി തടഞ്ഞുവെങ്കിലും, അപകടകരമായ രീതിയില്‍ എക്‌സൈസ് ടീമിനെ വെട്ടിച്ചു കടന്നു പോകുകയായിരുന്നു. തുടര്‍ന്ന് പരിശോധന സംഘം സിനിമ സ്റ്റൈലില്‍ കാറിനെ പിന്തുടര്‍ന്നു. കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് കടന്ന കാര്‍ കോരയാര്‍ പുഴയില്‍ കുടുങ്ങിയതോടെ സാബു വലയിലായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാറിലുണ്ടായിരുന്ന മറ്റൊരു പ്രതി റോജസ് എന്നയാള്‍ പുഴയില്‍ ഇറങ്ങി ഓടുകയും ചെയ്തു. തുടര്‍ന്ന് കാറില്‍ നടത്തിയ പരിശോധനയില്‍ ആറു കിലോ കഞ്ചാവും നാല്‍പ്പതിനായിരം രൂപയും കണ്ടെത്തി. ആന്ധ്രയിലെ പടേരു എന്ന സ്ഥലത്ത് നിന്നും കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയതെന്ന് എക്സൈസ് വ്യക്തമാക്കി. കണ്ടെയ്നര്‍ സാബു എറണാകുളം ജില്ലയിലെ വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതിയും, ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളുമാണ്.

കഞ്ചാവ് കടത്തിയ കാര്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ നിരവധി വാഹനങ്ങളില്‍ ഇടിക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാറിന്‍്റെ പുറക് വശത്തും ഇടിയേറ്റിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കുമെന്ന് അസ്സി എക്‌സൈസ് കമ്മീഷണര്‍ എം രാകേഷ് അറിയിച്ചു.

അസ്സി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ് ) ലോതര്‍ പെരേര, പ്രിവന്റീവ് ഓഫിസര്‍മാരായാ ആര്‍ എസ് സുരേഷ്, മുഹമ്മദ്‌ ഷെരീഫ്, സിഇഒമാരായ ഹരിപ്രസാദ് ഡി, പി കെ രാജേഷ്, അനൂപ് സി, ലിസ്സി വി കെ,സുനില്‍ കുമാര്‍ കെ, രാജീവ്‌,പിന്റു സിഎം, സീനത്ത്, ഡ്രൈവര്‍മാരായ ജി അനില്‍കുമാര്‍, എം സെല്‍വകുമാര്‍, അനൂപ് എന്നിവര്‍ അടങ്ങുന്ന സംഘം ആണ് കഞ്ചാവ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വാളയാറില്‍ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. വാളയാറിന് പുറമെ പാലക്കാട് ജില്ലയിലെ മറ്റു അതിര്‍ത്തി പ്രദേശങ്ങളിലും കഞ്ചാവ് കടത്ത് വര്‍ധിച്ചു വരികയാണ്. ഇതിന് പുറമെ ട്രെയിന്‍ വഴിയുള്ള കഞ്ചാവ് കടത്തും വ്യാപകമാണ്. കേസുകള്‍ വര്‍ധിച്ചതോടെ പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും കഞ്ചാവ് കടത്ത് തുടരുകയാണ്. ആഡംബര കാറുകളിലുള്‍പ്പടെയാണ് കഞ്ചാവ് കടത്ത്. ബസുകളിലും ചരക്ക് വാഹനങ്ങളിലുമെല്ലാം കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ലഹരി പാര്‍ട്ടികള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന കൊച്ചിയിലേക്കാണ് കഞ്ചാവ് പ്രധാനമായും കടത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക