കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ കൂടി ഇടതു പാളയത്തിലെത്തിക്കാന്‍ സിപിഎം നീക്കം. കെ വി തോമസിനെ പാര്‍ട്ടിയില്‍ എത്തിച്ചതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാവാവും മുന്‍ മന്ത്രിയുമായ പന്തളം സുധാകരനെ ഇടതുമുന്നണിയിലെത്തിക്കാനുള്ള ശ്രമം സിപിഎം ആരംഭിച്ചത്. കോണ്‍ഗ്രസ് നേതാവുമായി ഇടതു നേതൃത്വം നിരന്തരം ചര്‍ച്ച നടത്തി എന്ന വാർത്തകൾക്കിടയിൽ ആണ് പന്തളം സുധാകരന്റെ പേര് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നത്.അദ്ദേഹത്തിൻറെ സഹോദരൻ പന്തളം പ്രതാപൻ നേരത്തെ ബിജെപിയിൽ ചേർന്നിരുന്നു.
കെഎസ് യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന പന്തളം സുധാകരൻ മൂന്നുവട്ടം എംഎല്‍എയായിരുന്നു. അഞ്ചുവര്‍ഷം മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനു പുറമെ നിരവധി സ്ഥാനമാനങ്ങള്‍ പാര്‍ട്ടിയിലും അല്ലാതെയും വഹിച്ച നേതാവാണ്. പിന്നീട് പലവട്ടം മത്സരിച്ചെങ്കിലും ഒരിക്കല്‍ പോലും വിജയിക്കാന്‍ ഈ നേതാവിനായില്ല. ഇതോടെ കഴിഞ്ഞ തവണ സീറ്റും നിഷേധിച്ചിരുന്നു. പല മണ്ഡലത്തിലും ദയനീയമായാണ് ഇദ്ദേഹം പരാജയപ്പെട്ടിരുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ പാര്‍ട്ടി പുനസംഘടനയിലും ഇദ്ദേഹത്തെ പരിഗണിച്ചില്ല. ഇതോടെ പാര്‍ട്ടിയുമായി അകന്നു കഴിയുകയാണ് ഈ നേതാവ്. അതിനിടെയാണ് സിപിഎമ്മുമായി അടുക്കുന്നത്. കെവി തോമസിനെ വീണു കിട്ടിയതുപോലെ ഇദ്ദേഹത്തെയും തൃക്കാക്കരയില്‍ ഉപയോഗിക്കാനാണ് സിപിഎം നീക്കം. അതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളില്‍ ഈ നേതാവും പരസ്യ വിമര്‍ശനവുമായി രംഗത്തിറങ്ങുമെന്നാണ് സൂചന.
എന്നാല്‍ കോണ്‍ഗ്രസിലെ ഏറ്റവും മോശം നേതാക്കളെ പാര്‍ട്ടിയിലെത്തിച്ച് സിപിഎം നടത്തുന്ന ഈ നീക്കത്തില്‍ അണികള്‍ക്ക് കടുത്ത അതൃപ്തിയാണുള്ളത്. ഇതു തൃക്കാക്കരയില്‍ ഗുണം ചെയ്യുമൊയെന്നും പ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പാർട്ടിയുമായി ബന്ധമില്ലാത്ത സ്ഥാനാർത്ഥിയെ അവതരിപ്പിക്കുകയും, കോൺഗ്രസ് വിട്ടു വരുന്ന നേതാക്കൾക്ക് പ്രചരണത്തിൽ അമിതപ്രാധാന്യം നൽകുകയും ചെയ്യുന്നത് പാർട്ടിയുടെ അടിത്തറ ഇളക്കും എന്ന അമർഷവും യുവ നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്.