തിരുവനന്തപുരം: കോണ്‍ഗ്രസ് അംഗത്വ൦ ചേര്‍ക്കാനുള്ള കാലാവധി നീട്ടിചോദിക്കാനുള്ള ആലോചനയുമായി സംസ്ഥാന നേതൃത്വം. അംഗത്വ വിതരണത്തിനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിചോദിക്കാന്‍ നേതൃത്വം ആലോചിക്കുന്നത്. പ്രതീക്ഷിച്ച അംഗത്വ സംഖ്യ തികയ്ക്കുന്നതിനായി രണ്ടാഴ്ച കൂടി കാലാവധി നീട്ടിചോദിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

50 ലക്ഷം അംഗത്വ സംഖ്യയായിരുന്നു നേതൃത്വം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരം വരെ 10.4 ലക്ഷം അംഗത്വ൦ മാത്രമാണ് ഡിജിറ്റലായി ചേര്‍ത്തത്. പേപ്പര്‍ രൂപത്തില്‍ അംഗത്വം ചേര്‍ക്കാന്‍ നല്‍കിയിരുന്നെങ്കിലും ഇതിന്റെ പൂര്‍ണ കണക്കുകള്‍ നേതൃത്വത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. നല്‍കിയ അംഗത്വത്തിന്റെ പൂര്‍ണ്ണമായ കണക്ക് ഇത് വരെ നേതൃത്വത്തിന് ലഭിച്ചിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടാഴ്ച കൂടി സമയം ലഭിക്കുകയാണെങ്കില്‍ 26,400 ബൂത്ത് കമ്മറ്റികളില്‍ നിന്നായി ലക്ഷ്യമിട്ട അംഗത്വത്തിലേക്ക് എത്താന്‍ കഴിയുമെന്നാണ് കെപിസിസി നേതൃത്വം പ്രതീക്ഷിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഡിസംബറില്‍ തന്നെ അംഗത്വ വിതരണം ആരംഭിച്ചപ്പോള്‍ കേരളത്തില്‍ മാര്‍ച്ച്‌ 25ന് ശേഷമാണ് ആരംഭിച്ചത്. പുന:സംഘടനയില്‍ പൂര്‍ണ്ണമായും നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അംഗത്വ വിതരണം പതുക്കെയാവുകയായിരുന്നു. അവസാനം പുന:സംഘടന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതിന് ശേഷമാണ് അംഗത്വ വിതരണത്തിന് വേഗത കൈവന്നത്.

കേരളത്തില്‍ ആദ്യമായിട്ടാണ് ഡിജിറ്റല്‍ അംഗത്വ വിതരണം നടത്തുന്നത്. പരിശീലനം ലഭിച്ച പ്രവര്‍ത്തകര്‍ വീടുകളില്‍ കയറിയിറങ്ങി ഡിജിറ്റല്‍ അംഗത്വം നല്‍കാനായിരുന്നു പദ്ധതി. എന്നാലിത് വേണ്ടത്ര വിജയമായില്ല. ഇതിന് ശേഷം മാര്‍ച്ച്‌ 24ന് പേപ്പര്‍ രൂപത്തിലുള്ള അംഗത്വ വിതരണം നടത്താന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കുകയായിരുന്നു. കേരളത്തിലെ അംഗത്വ വിതരണം വൈകാനുണ്ടായ കാരണമിതാണെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക