പാലാ നഗരസഭയിലെ ഡ്രെയിനേജ് സംവിധാനം താറുമാറായി. സമയബന്ധിതമായി നഗര ഭരണകൂടം ഡ്രെയിനേജുകൾ വൃത്തിയാക്കാതതു മൂലം നഗരവാസികൾ വലയുകയാണ്. ഒരു മഴ പെയ്താൽ നഗരം മുഴുവൻ വെള്ളക്കെട്ടാണ്. കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് മഴയത്ത് നീന്തി കയറാവുന്ന സ്ഥിതിയാണ് ഇപ്പോൾ പാലായിൽ ഉള്ളത്. ഹൈക്കോടതിയുടെ വിമർശനത്തിന് കാരണമായ കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെ പോലും കടത്തിവെട്ടുന്ന രീതിയിലാണ് പാലാ നഗര പരിധിക്കുള്ളിൽ മഴപെയ്യുമ്പോൾ രൂപപ്പെടുന്ന വെള്ളക്കെട്ടുകൾ.
ഇന്നത്തെ മഴയിൽ പാലാ സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിനു മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ട്.
ഒരുപാട് പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ടെങ്കിലും ഒന്നും പ്രവൃത്തിയിൽ കൊണ്ടുവരാൻ നഗര ഭരണകൂടത്തിന് സാധിക്കുന്നില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് നഗരപരിധിയിലെ ഈ വെള്ളക്കെട്ട്. ചെറു മഴ പെയ്താൽ പോലും നഗരത്തിലെ പ്രധാന ഇടങ്ങളിൽ വാഹനഗതാഗതം തടസ്സപ്പെടുന്ന രീതിയിൽ വെള്ളക്കെട്ട് ഉണ്ടാകുകയാണ്. നിരവധി വാഹനങ്ങൾക്ക് കേടുപാടുകളും ഇതുമൂലം സംഭവിക്കുന്നുണ്ട്.
26 ഓളം സ്ഥിരം സാനിറ്റേഷൻ ജീവനക്കാരുള്ള നഗരസഭയ്ക്ക് ആണ് ഈ ഗതികേട്. കേരളത്തിലെ തന്നെ ഏറ്റവും ചെറിയ നഗരസഭകളിൽ ഒന്നാണ് പാലാ. പാലാ മെയിൻ റോഡിൽ ഉൾപ്പെടെ ഡ്രെയിനേജ് സംവിധാനങ്ങൾ താറുമാറായിട്ടും മുൻവർഷങ്ങളിൽ നാശം വിതച്ച വെള്ളപ്പൊക്കം ഉണ്ടായിട്ടും അനങ്ങാപ്പാറ നയമാണ് നഗരസഭാ അധികൃതരും ഭരണകൂടവും കൈക്കൊള്ളുന്നത്.