കണ്ണൂര്‍: കേരള കോണ്‍ഗ്രസ്( എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയും കണ്ണൂരിലെ പ്രമുഖ നേതാവുമായ പി.ടി ജോസും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പാര്‍ട്ടി വിടുന്നു. പാര്‍ട്ടി സ്ഥാപകനേതാവായ കെ. എം മാണിക്ക് ശേഷം പാര്‍ട്ടി ചെയര്‍മാനായ മകന്‍ ജോസ് കെ.മാണി മുതിര്‍ന്ന നേതാക്കളെ തീര്‍ത്തും അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കേരളകോണ്‍ഗ്രസിന്റെ മലബാറിലെ മുന്‍നിര നേതാക്കളിലൊരാളായ പി.ടി ജോസ് പാര്‍ട്ടിവിടുന്നതെന്നാണ് സൂചന.

ജോസ് കെ.മാണി പാര്‍ട്ടിയുടെ തലപ്പത്തുവന്നതിനു ശേഷം മലബാറിലെ ക്രിസ്ത്യൻ നേതാക്കളെ അവഗണിക്കുകയാണെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് നേരത്തെ പരാതിയുണ്ടായിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അവഗണിച്ചു ഒരുപറ്റം സ്തുതി പാഠകരുടെ ദൂഷിതവലയത്തിലാണ് ജോസ് കെ.മാണിയെന്നാണ് ഒരുവിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായ പി.ടി ജോസിന് കഴിഞ്ഞ തവണ ഒഴിവുവരുന്ന ലോക്‌സഭാ സീറ്റു നല്‍കാമെന്നു പറഞ്ഞ് ജോസ്‌കെ.മാണി വഞ്ചിച്ചുവെന്നു അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ ആരോപിക്കുന്നുണ്ട്. മുഹമ്മദ് ഇഖ്ബാലിനു നൽകുന്ന അമിത പ്രാധാന്യവും പിടി ജോസിനെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. കുറ്റ്യാടി സീറ്റിലേക്ക് തന്നെ പരിഗണിക്കാതെ മുഹമ്മദ് ഇഖ്ബാലിനെ പരിഗണിച്ചപ്പോൾ മുതൽ അദ്ദേഹം അസ്വസ്ഥനായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ. എം മാണിയുടെ അവസാന കാലത്ത് അടുത്ത ഒഴിവുവരുന്ന രാജ്യസഭാസീറ്റ് മലബാറിന് നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയതായാണ് വിമത നേതാക്കള്‍ പറയുന്നത്. പി.ടി ജോസിനെ ഇതിനായി പരിഗണിക്കുമെന്നു മാണിസാര്‍ പരസ്യമായി പറഞ്ഞതായി ഇവര്‍ പറയുന്നു. കാഞ്ഞിരങ്ങാട് നടന്ന പാര്‍ട്ടി ജില്ലാക്യാംപിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജോസ്.കെ.മാണിയും ഇതംഗീകരിച്ചിരുന്നുവെങ്കിലും കെ. എം മാണി മരിച്ചതിനുശേഷം ജോസ് കെ.മാണി സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

പാര്‍ട്ടിയില്‍ പുകയുന്ന അതൃപ്തി കാരണം കഴിഞ്ഞ കുറെക്കാലമായി പി.ടി ജോസോ അദ്ദേഹത്തെ അനുകൂലിക്കുന്നവരോ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി നാലിന് കരുവഞ്ചാലില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാകമ്മിറ്റി യോഗത്തിലും സ്റ്റിയറിങ് യോഗത്തിലും പങ്കെടുത്തിട്ടില്ല. കഴിഞ്ഞ 17ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇക്‌ബാല്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലും പങ്കെടുത്തിട്ടില്ല. ഇതോടെ പി.ടിയുടെ നേതൃത്വത്തില്‍ വലിയൊരുവിഭാഗം മാണി കോണ്‍ഗ്രസ് വിടുമെന്നാണ് സൂചന.

കെ. എം മാണിക്ക് മലബാറിലെ ഏറ്റവും വിശ്വസ്തരായ നേതാക്കളിലൊരാളായിരുന്നു പി.ടി ജോസ്. 1968 ല്‍ തുടങ്ങി നീണ്ട 54 വര്‍ഷം കേരളാകോണ്‍ഗ്രസിന്റെ മലബാറിലെ മുഖങ്ങളിലൊന്നായിരുന്നു പി.ടി. എന്നാല്‍ തന്നെക്കാള്‍ പിന്‍പേ വന്നവര്‍ എംഎല്‍എയും മന്ത്രിയുമൊക്കെയായപ്പോള്‍ കഴിഞ്ഞ 27വര്‍ഷമായി പാര്‍ട്ടിസംസ്ഥാന ജനറല്‍സെക്രട്ടറിയായി തുടരുന്ന പി.ടി അധികാരത്തില്‍ നിന്നെപ്പോഴും പുറത്തായിരുന്നു. കഴിഞ്ഞ യു.ഡി. എഫ് ഭരണകാലത്ത് കെ. എസ്. എഫ്. ഇ ചെയര്‍മാനായി നിയോഗിക്കപ്പെട്ടതല്ലാതെ മറ്റൊരു സ്ഥാനവും, കഴിവും പ്രവര്‍ത്തന പാരമ്ബര്യവുമുണ്ടായിട്ടും കെ. എം മാണിയുടെ നിഴല്‍പോലെ നടന്ന നേതാവിന് ലഭിച്ചിട്ടില്ല. 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക