വടകര എംഎൽഎയും ആർഎംപി നേതാവുമായ കെ കെ രമയ്ക്കെതിരെ അധിക്ഷേപ പരാമർശവുമായി കേരള കോൺഗ്രസ് എം വനിത വിഭാഗം നേതാവ്. കഴിഞ്ഞദിവസം പാലായിൽ ജോസ് കെ മാണി വിഭാഗം പ്രവർത്തകരുടെ സൈബർ ആക്രമണത്തിന് ഇരയായ സൂര്യ സഞ്ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ പിന്തുണയോടെ നടത്തിയ 24മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് കെകെ രമയാണ്. ഇതിനു പിറ്റേന്ന് തൃശ്ശൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കവേ രമയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അധിക്ഷേപം നടത്തിയിരിക്കുന്നത്.
” അവിഹിതത്തിനു പുറകെ പോയത് പോലെ ആവില്ല പാലായിൽ കേരള കോൺഗ്രസ് എമ്മിനെതിരെ പണിയാൻ പോയാൽ, നല്ല അസ്വസ്ഥതയുണ്ടാകും” കെ കെ രമയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ വാർത്ത പങ്കുവച്ചുകൊണ്ട് അംബിക ഗോപൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ഇവരുടെ പ്രൊഫൈലിൽ പറയുന്നത് പ്രകാരം ഇവർ കേരള വനിതാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയും, കേരള കോൺഗ്രസ് എം പാർട്ടിയുടെ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമാണ്. മന്ത്രി റോഷി അഗസ്റ്റിൻ ഒപ്പം നിൽക്കുന്ന ചിത്രമാണ് ഇവർ ഫേസ്ബുക്കിൽ കവർ ചിത്രമായി നൽകിയിരിക്കുന്നത്.
നിലവിൽ ഈ പോസ്റ്റ് ഇവർ ഡിലീറ്റ് ചെയ്തിട്ടുണ്ട്. എങ്കിലും സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെ ഇതിൻറെ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏതായാലും സ്ത്രീപക്ഷ പോരാളിയായ കെ കെ രമയ്ക്കെതിരെ ഇത്രയും അധിക്ഷേപകരമായ ഒരു പരാമർശം കേരള കോൺഗ്രസ് എം വനിതാ വിഭാഗം സംസ്ഥാന നേതാവിൽ നിന്നും ഉണ്ടായിരിക്കുന്നതിലെ അപകടം പാർട്ടി ഉന്നത നേതൃത്വം മനസ്സിലാക്കിയാവണം പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചത്. പാലായിലെ സമരം ഉദ്ഘാടനം ചെയ്യുന്നതിൽനിന്ന് തന്നെ പിന്തിരിപ്പിക്കാൻ നിരന്തര ശ്രമങ്ങൾ ഉണ്ടായിരുന്നുവെന്ന് കെ കെ രമ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞിരുന്നു. സ്ത്രീകൾക്കെതിരെ മുഖമില്ലാതെ ഫേസ്ബുക്ക് പേജുകളിലൂടെ പോരാട്ടം നടത്തുന്നവർക്കും, അത് പ്രോത്സാഹിപ്പിക്കുന്നവർക്കും നട്ടെല്ലിന് സ്ഥാനത്ത് വാഴപ്പിണ്ടി ആണെന്നും കെ കെ രമ പരിഹസിച്ചിരുന്നു.