മുംബൈ: മഹാരാഷ്ട്രയിലെ കച്ചറോളിയില്‍ ഏറ്റുമുട്ടലില്‍ 26 നക്‌സലുകളെ വധിച്ചു. മഹാരാഷ്ട്ര പൊലീസിലെ നക്‌സല്‍ വിരുദ്ധ യൂണിറ്റാണ് ഏറ്റുമുട്ടല്‍ നടത്തിയത്. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റെന്ന് ഗച്ച്‌റോളി എസ് പി പറഞ്ഞു. ധനോറയിലെ ഗ്യാരഹ്ബട്ടി വനത്തിലാണ് നക്‌സലുകളും സേനയും ഏറ്റുമുട്ടല്‍ നടത്തിയത്.

തിരച്ചിലിനിടെ നക്‌സലുകള്‍ പൊലീസിന് നേരെ വെടിവെക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ആദ്യം നാല് പേര്‍ മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഏറ്റുമുട്ടല്‍ അവസാനിച്ചപ്പോള്‍ 26 പേര്‍ കൊല്ലപ്പെട്ടെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ എയര്‍ ലിഫ്റ്റ് ചെയ്തു നാഗ്പൂരിലെ ആശുപത്രിയിലെത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം പ്രശാന്ത് ബോസ് എന്ന കിഷന്‍ ദാ മാവോസ്റ്റ് നേതാവ് അറസ്റ്റിലായിരുന്നു. ഝാര്‍ഖണ്ഡില്‍ നിന്നാണ് കിഷന്‍ ദാ, ഭാര്യ ഷീല മറാണ്ടി എന്നിവരെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഇന്റലിജന്റ്‌സ് വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവര്‍ ഇരുവരും പിടിയിലായതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇവരെ ചോദ്യം ചെയ്യുന്നതിനായി റാഞ്ചിയിലേക്ക് കൊണ്ടുവരും.

മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സുപ്രധാന നേട്ടമായിട്ടാണ് കിഷന്‍ ദായുടെ അറസ്റ്റിനെ പൊലീസ് കാണുന്നത്. മനീഷ്, ബുധ എന്ന പേരിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബംഗാള്‍, തെലങ്കാന ഒഡിഷ, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന നൂറോളം ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ കിഷന്‍ദാ ആണെന്നാണ് പൊലീസ് നിഗമനം.

കേന്ദ്രകമ്മിറ്റി, പൊളിറ്റ് ബ്യൂറോ, സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ എന്നിവിടങ്ങളിലെ സജീവ അംഗമാണ് കിഷന്‍ ദാ. സിപിഐ(മാവോയിസ്റ്റ്) ഈസ്‌റ്റേണ്‍ റീജിയണല്‍ ബ്യൂറോയുടെ സെക്രട്ടറിയും കിഷന്‍ ദായാണ്. കേന്ദ്രകമ്മിറ്റിയിലെഏക വനിതയാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഷീല മറാണ്ടി. കിഷന്‍ ദായുടെ തലക്ക് 2018ലാണ് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ഒരു കോടി ഇനാം പ്രഖ്യാപിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക