ഈജിപ്തില്‍ ചെങ്കടലില്‍ ആളുകള്‍ നോക്കി നില്‍ക്കെ സ്രാവ് റഷ്യൻ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിച്ചു.കഴിഞ്ഞ ദിവസമാണ് ദാരുണ സംഭവം. ഹര്‍ഗദ നഗരത്തിന് സമീപത്തെ കടലിലായിരുന്നു സംഭവം. റഷ്യൻ പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന് കരുതുന്ന സ്രാവിനെ നാട്ടുകാരും പരിശീലനം ലഭിച്ച വേട്ടക്കാരും പിടികൂടി കൊലപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ വൈറലായി.
ആളുകള്‍ സ്രാവിനെ പിടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പ്രതികരണവുമായി ആളുകള്‍ രംഗത്തെത്തി. പിടികൂടിയത് റഷ്യക്കാരനെ ആക്രമിച്ച സ്രാവിനെ തന്നെയാണോ എന്നുറപ്പുണ്ടോയെന്ന് നിരവധിയാളുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചു.ഈജിപ്തിന്റെ കിഴക്കൻ തീരത്തെ പ്രശസ്തമായ വിനോദസഞ്ചാര നഗരമാണ് ഹുര്‍ഗദ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പരിസ്ഥിതി മന്ത്രി യാസ്മിൻ ഫൗദ് സമിതിയെ നിയോഗിച്ചു. ചെങ്കടലിന്റെ ബീച്ചുകളില്‍ പോകുന്നവര്‍ക്ക് ഏറ്റവും ഉയര്‍ന്ന സുരക്ഷ ഏര്‍പ്പെടുത്താനും സ്രാവ് ആക്രമണം ആവര്‍ത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി.
അപകടത്തെ തുടര്‍ന്ന് തീരങ്ങളില്‍ നീന്തുന്നതിന് രണ്ട് ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തി. 2022-ല്‍ ഇതേ തീരത്തിന്റെ തെക്ക് ഭാഗത്ത് സ്രാവ് ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. 2020-ല്‍ സ്രാവ് ആക്രമണത്തില്‍ യുക്രേനിയൻ ബാലന് കൈയും ഈജിപ്ഷ്യൻ ടൂര്‍ ഗൈഡിന് കാലും നഷ്ടപ്പെട്ടു. 2018-ല്‍ ഒരു ചെക്ക് വിനോദസഞ്ചാരിയെ സ്രാവ് കൊലപ്പെടുത്തി.