കോതമംഗലം: പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍സ് കത്തോലിക്ക പള്ളിയുടെ മുന്‍ഭാഗത്ത് സ്ഥാപിച്ചിരുന്ന പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപം പുറത്തെറിഞ്ഞ നിലയില്‍. ഇന്നലെ രാവിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയവരാണ് പള്ളിയുടെ ഒരു വശത്തായി കണ്ണാടിക്കൂട്ടില്‍ സ്ഥാപിച്ചിരുന്ന മാതാവിന്റെ രൂപം കാണാനില്ലെന്ന് ആദ്യം അറിഞ്ഞത്. ഇവര്‍ നടത്തിയ തെരച്ചിലില്‍ പള്ളിയുടെ മതില്‍ക്കെട്ടിന് പുറത്ത് കന്നാരത്തോട്ടത്തില്‍ മാതാവിന്റെ രൂപം കണ്ടെത്തി.
തുടര്‍ന്ന് വികാരി ഫാ.പോള്‍ ചൂരത്തൊട്ടിയില്‍ പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളിയോട് ചേര്‍ന്ന പുരയിടത്തില്‍ സ്ഥാപിച്ച ടാര്‍ മിക്സിങ് പ്ലാൻറിൽ നിന്നും മാലിന്യം പുറന്തള്ളുവെന്ന കാരണത്താല്‍ ആറുമാസത്തോളമായി അടച്ചിട്ട പള്ളിയില്‍ കഴിഞ്ഞയാഴ്ചയാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു തുടങ്ങിയത്. ഇടവകാംഗങ്ങളുടെയും നാട്ടുകാരുടെയും നിരന്തരമായ പരാതികള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവില്‍ മിക്സിങ് പ്ലാൻറ്ന് ലൈസന്‍സ് പുതുക്കി നല്‍കേണ്ട എന്ന് കവളങ്ങാട് പഞ്ചായത്ത് ഭരണസമിതി അടുത്തിടെ തീരുമാനിച്ചിരുന്നു.
പിന്നീടാണ് കോതമംഗലം രൂപതയുടെ തീരുമാന പ്രകാരം പള്ളി തുറന്നത്. ഇപ്പോഴത്തെ സംഭവത്തിന് പിന്നിലുള്ളവരെ പിടികൂടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ആന്റണി ജോണ്‍ എം.എല്‍.എ. പള്ളി സന്ദര്‍ശിച്ചു.പുലിയന്‍ പാറ കത്തോലിക്കാ പള്ളിയുടെ മുന്‍ഭാഗത്ത് സ്ഥാപിച്ചിരുന്നതും വിശ്വാസികള്‍ ഏറെ വണക്കത്തോടെ കണ്ടിരുന്ന തുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം കഴിഞ്ഞ രാത്രിയില്‍ സാമൂഹികവിരുദ്ധര്‍ തല്‍സ്ഥാനത്തുനിന്ന് ഇളക്കിമാറ്റി സമീപത്തെ തോട്ടത്തില്‍ ഉപേക്ഷിച്ച സംഭവം അത്യന്തം ഖേദകരമെന്ന് കോതമംഗലം രൂപത. ക്രൈസ്തവ വിശ്വാസത്തോടും വിശ്വാസികളോടും ഉള്ള തികഞ്ഞ അവഹേളനവും അതിക്രമവുമാണിതെന്ന് രൂപത വ്യക്തമാക്കി.