കൊച്ചി: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ച വയോധികയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രതിഷേധത്തിനിടെ അസാധാരണ നടപടിയുമായി പോലീസ്. ബലം പ്രയോഗിച്ച് മൃതദേഹം പോലീസ് പിടിച്ചെടുക്കുകയായിരുന്നു. മൃതദേഹമടങ്ങിയ മൊബൈല്‍ മോര്‍ച്ചറി ഫ്രീസര്‍ റോഡിലൂടെ വലിച്ചുകൊണ്ടുവന്നശേഷം ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവരെ പോലീസ് ഇവിടെനിന്ന് അറസ്റ്റ് ചെയ്ത് നീക്കി.പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കം തുടരുന്നതിനിടെ പോലീസ് ലാത്തി വിശുകയായിരുന്നു. പിന്നീട് മൃതദേഹം അടക്കം സൂക്ഷിച്ചിരുന്ന സമരപന്തല്‍ പൊളിച്ച് നീക്കി. ഇതിന് പിന്നാലെയാണ് പോലീസ് ബലംപ്രയോഗിച്ച് മൃതദേഹം പിടിച്ചെടുത്തത്. മരിച്ച സ്ത്രീയുടെ സഹോദരൻ അടക്കമുള്ളവരെ പോലീസ് മർദിച്ചെന്നും പരാതി ഉയർന്നിട്ടുണ്ട്.
ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് കോതമംഗലം ടൗണില്‍ പ്രതിഷേധിച്ചത്. ഇടുക്കി നേര്യമംഗലത്ത് ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടത്. കാഞ്ഞിരവേലി സ്വദേശി ഇന്ദിര രാമകൃഷ്ണൻ(78) ആണ് മരിച്ചത്.കൂവ വിളവെടുക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. സമീപത്ത് റബര്‍ വെട്ടിക്കൊണ്ടിരുന്ന തൊഴിലാളികളാണ് ബഹളം കേട്ട് ഓടിയെത്തി കാട്ടാനയെ തുരത്തിയത്. ഇവരെ ഉടനെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.