വാഷിംഗ്‌ടണ്‍ : സോഷ്യല്‍മീഡിയ സൈറ്റുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സ്‌ആപ്പ് എന്നിവയുടെ സേവനം തിങ്കളാഴ്ച രാത്രി ഒമ്ബത് മണിയോടെ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, ഈ സോഷ്യല്‍മീഡിയ സൈറ്റുകള്‍ നിശ്ചലമാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് മുതല്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കത്തിക്കയറിയിരുന്നത് ഫേസ്ബുക്കിന്റെ തന്നെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലുകളാണ്. രണ്ട് വര്‍ഷക്കാലം ഫേസ്ബുക്കിന്റെ സിവിക് ഇന്‍ഫര്‍മേഷന്‍ ടീമില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്രാന്‍സിസ് ഹൌഗന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഈ സൈറ്റുകള്‍ നിശ്ചലമായത്.
ഫേസ്ബുക്ക് എന്ന ഭീമന്‍ കമ്ബനിക്കുള്ളില്‍ നടക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫൌഗന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വിസില്‍ ബ്ലോവര്‍ എയ്ഡിന്റെ സഹായത്തോടെയാണ് ഹൌഗന്റെ വെളിപ്പെടുത്തല്‍. സുപ്രധാന വിവരങ്ങള്‍ പുറത്തുവിടുന്നവരെ സംരക്ഷിക്കുന്ന ലോകോത്തര സംഘടനയാണ് വിസില്‍ ബ്ലോവര്‍ എയ്ഡ്. അക്കൗണ്ടുകളുടെ സുരക്ഷയല്ല, പണം മാത്രമാണ് ഫേസ്ബുക്കിന്റെ ലക്ഷ്യമെന്നാണ് ഫൌഗന്‍ പറയുന്നത്. തങ്ങളുടെ അല്‍ഗ്വരിതം അക്രമമാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ഫേസ്ബുക്കിന് നന്നായി അറിയാം. എന്നാല്‍ എന്‍ഗേജ്മെന്റ്സ് മാത്രമാണ് ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കുന്നതെന്നും ഫൌഗന്‍ പറഞ്ഞു.
ഫേസ്ബുക്ക് പരസ്യ പ്രസ്താവനകളിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പ്രഖ്യാപനങ്ങളും പ്രവൃത്തിയും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല എന്നും കാണിച്ച് യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനില്‍ ഹാഗന്‍ പരാതി നല്‍കിയിട്ടുണ്ട്. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് തനിക്ക് സഹതാപമുണ്ടെന്ന് ഹൗഗന്‍ പറഞ്ഞു. മാര്‍ക്ക് ഒരിക്കലും വിദ്വേഷകരമായ ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കാന്‍ തയ്യാറായിട്ടില്ല. പക്ഷേ, വിദ്വേഷവും ധ്രുവീകരിക്കപ്പെടുന്നതുമായ ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ റീച്ച് ലഭിക്കും. അത്തരത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ അദ്ദേഹം അനുവദിച്ചിട്ടുണ്ടെന്നും ഫൌഗന്‍ കൂട്ടിച്ചേര്‍ത്തു.