മലയാളികളുടെ മനസില്‍ നിന്ന് ഒരിക്കലും മായാത്ത രണ്ടു കഥാപാത്രങ്ങളാണ് ജയകൃഷ്ണനും ക്ലാരയും. പദ്മരാജന്റെ ക്ലാസിക് ചിത്രമായ തൂവാനത്തുമ്ബികളില്‍ മോഹൻലാലും സുമലതയും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍. ഇറങ്ങിയ കാലം മുതല്‍ക്കേ പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറിയ തൂവാനത്തുമ്ബികളില്‍ ഓരോ രംഗവും മലയാള സിനിമാ പ്രേക്ഷകർക്ക് കാണാപാഠമാണ്. എന്നാല്‍ ചിത്രത്തില്‍ പലർക്കും പിടികിട്ടാതെ പോയ ഒരു സംഗതി ബാറില്‍ വെച്ചുള്ള ഒരു സീനില്‍ മോഹൻലാല്‍ കഥാപാത്രത്തില്‍ പെട്ടെന്നുണ്ടാകുന്ന ഒരു മാറ്റമാണ്.
ചിത്രത്തിലെ ഒരു ബാര്‍ രംഗത്തില്‍ ജയകൃഷ്ണന്‍ ഒരു നിമിഷം ഉള്‍വലിയുന്നുണ്ട്. മറ്റ് ബഹളങ്ങള്‍ക്കിടയില്‍ നിന്നും അയാള്‍ നിശബ്ദമായി ഇരിക്കുന്ന ഒരു നിമിഷം. ചിത്രത്തിലെ മറ്റൊരു രംഗത്തിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്. തികച്ചും നിഗൂഢമായ ഒരു പശ്ചാത്തല സംഗീതമാണ് ജോണ്‍സണ്‍ ഈ രംഗങ്ങളില്‍ ഉപയോഗിച്ചത്. ഇതോടെ ഈ രംഗങ്ങളില്‍ സംവിധായകൻ എന്തോ ഒളിപ്പിക്കുന്നതായി പലപ്പോഴും പ്രേക്ഷകന് തോന്നും. ഈ രംഗത്തിലെ നിഗൂഢത എന്താണെന്നുള്ള ചർച്ചകള്‍ ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.
ഇപ്പോഴിതാ ആ സംശയം അവസാനിപ്പിച്ചിരിക്കുകയാണ് പദ്മരാജന്റെ മകൻ അനന്തപദ്മനാഭൻ. ബ്ലെസിക്കൊപ്പമുള്ള ഒരു ചിത്രം കഴിഞ്ഞദിവസം അനന്തപത്മനാഭന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനു ചുവടെ ഒരു പ്രേക്ഷകനാണ് തൂവാനത്തുമ്ബികളിലെ ആ നിഗൂഢത എന്താണെന്ന് ചോദിച്ചത്. തൂവാനത്തുമ്ബികളിലെ ബാര്‍ സീനില്‍ ജയകൃഷ്ണന്‍ ആലോചിക്കുന്നത് എന്താണെന്ന് ആയിരുന്നു യുവാവിന്റെ ചോദ്യം. ഒരുപാടുനാളായി മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു സംശയം, ബ്ലെസ്സിയേട്ടനെ കൂടെ കണ്ടതുകൊണ്ടാണ് ചോദിക്കുന്നത് എന്നും സന്തോഷ് എന്ന യുവാവ് കുറിച്ചു.
ചോദ്യത്തിന് അനന്തപദ്മനാഭൻ നല്‍കിയ മറുപടി രസകരമായിരുന്നു. ‘He is contemplating (അയാള്‍ ചിന്താമഗ്നനാവുന്നു) എന്നാണ് തിരക്കഥയുടെ ആദ്യ പതിപ്പില്‍ കുറിച്ചത്. അത് തുടർപദ്ധതികള്‍ ആകാം.. Introspection (ആത്മപരിശോധന) ആകാം. അയാളിലെ ഗൗരവ മുഖം വെളിവാക്കുന്നത് അവിടെ മാത്രമാണല്ലൊ. അത് വരെയും പൊട്ടൻ കളി കളിച്ച് നടക്കുന്ന അത് വരെ കാണാത്ത ഒരു ഒരു അകം ആണ് ആ ചിന്താ നിമിഷം കൊണ്ട് ഉദേശിച്ചത്’, അനന്തപത്മനാഭന്‍റെ മറുപടി നല്‍കി.