തിരുവനന്തപുരം: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ ചര്‍ച്ച വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ആനുകാലിക വിഷയവുമായി ബന്ധപ്പെട്ട് പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയം ജോസ് കെ മാണി മുന്നോട്ടു വച്ചെങ്കിലും ചര്‍ച്ച വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ ജോസ് കെ മാണി വിഷയത്തില്‍ പ്രതികരിച്ചില്ല.
ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനം മുന്നണി നേതാക്കള്‍ ശരിവച്ചു. വിഷയത്തില്‍ മുൻപ് വ്യത്യസ്ത നിലപാട് സ്വീകരിച്ച ജോസ് കെ മാണി ഇതിനു ശേഷം എതിർപ്പ് അറിയിക്കുകയോ തുടർ ചർച്ച ആവശ്യപ്പെടുകയോ ചെയ്തില്ല. ഇതോടെ യോഗം അര മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയായി.
യോഗം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഘടക കക്ഷി നേതാക്കളും അവസാനവാക്ക് മുഖ്യമന്ത്രിയുടേതാണെന്ന് വ്യക്തമാക്കി.ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ഒരാഴ്ചയ്ക്കകം ഉഭയകക്ഷി യോഗം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. തിങ്കളാഴ്ച നടക്കുന്ന ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി നടത്താനും മുന്നണി യോഗത്തില്‍ തീരുമാനമെടുത്തു.