തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട കെ.പി.അനില്‍കുമാറിനെ സിപിഎം ഇരുകൈയും നീട്ടി സ്വീകരിച്ചു. രാജി പ്രഖ്യാപനത്തിന് ശേഷം എകെജി സെന്ററില്‍ എത്തിയ അനില്‍കുമാറിനെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പിബി അംഗളായ എം.എ.ബേബി, എസ്.രാമചന്ദ്രന്‍പിള്ള എന്നിവരും എകെജി സെന്ററില്‍ സന്നിഹിതരായിരുന്നു. അനില്‍കുമാറിന് അര്‍ഹമായ പരിഗണന നല്‍കുമെന്നും കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം തകര്‍ന്നുവെന്നും കോടിയേരി വ്യക്തമാക്കി.
ഡിസിസി പുനസംഘടന പട്ടിക വരുന്നതിനു മുമ്പ് തന്നെ നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ച എപി അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. മുതിർന്ന നേതാവ് മുൻ എംഎൽഎയുമായ ശിവദാസൻ നായരെയും അനിൽ കുമാറിനെയും ഒരുമിച്ചാണ് സസ്പെൻഡ് ചെയ്തത്. തുടർന്ന് ഇരുവരോടും പാർട്ടി വിശദീകരണവും ചോദിച്ചിരുന്നു. എന്നാൽ അനിൽകുമാർ വിശദീകരണത്തിലും തൻറെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇൻ എതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.
പാർട്ടി നേതൃത്വം അതുകൊണ്ടുതന്നെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സ്ഥിരമായി പുറത്താക്കും എന്ന് ഉറപ്പായിരുന്നു. നേരത്തെ പാർട്ടി പുറത്താക്കിയ കെപിസിസി ജനറൽ സെക്രട്ടറിയും, സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുമായ ജയന്തും കോൺഗ്രസ് വിട്ടതിനു പിന്നാലെ സിപിഎമ്മിൽ ചേർന്നിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കോൺഗ്രസിൽ ഉണ്ടാകുന്ന പൊട്ടിത്തെറി പരമാവധി മുതലെടുക്കാനാണ് സിപിഎം തീരുമാനം. അതുകൊണ്ട് തന്നെ സംസ്ഥാനതലത്തിൽ എന്നപോലെ പ്രാദേശികമായും കോൺഗ്രസ് വിട്ടു വരുന്ന നേതാക്കളെ പാർട്ടിയിലേക്ക് സ്വീകരിക്കും എന്നാണ് അറിയുന്നത്.