കുമരകം: കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തില്‍ അടിച്ചിട്ട് ഓടിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍ വീണ്ടും രംഗത്ത്.
ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തില്‍ അടിച്ചശേഷം പൊലീസിന് കണ്ട് ഭയന്നോടിയ ജിജോയുടെ മൃതദേഹം ബാറിനു പിന്നിലെ ചാലില്‍ കിടന്നത് ആരോ കിടത്തിയതുപോലെ ആയിരുന്നെന്ന് സഹോദരന്‍ ജോജി പൊലീസിനു മൊഴി നല്‍കി.ജിജോ ബാറിലേക്കു കയറിയതിനു പിന്നാലെ പൊലീസ് പിന്തുടരുന്നതും പിന്നീട് ടോര്‍ച്ചിന്റെ വെളിച്ചം മേലോട്ടും താഴോട്ടും പല പ്രാവശ്യം പോകുന്നതായും സിസിടിവിയില്‍ കാണുന്നത് സംശയത്തിന് ഇടനല്‍കുന്നു. ജിജോ മതിലില്‍നിന്നു വെള്ളത്തിലേക്കു ചാടുന്ന ശബ്ദം കേട്ടിട്ടുണ്ടെങ്കില്‍ അവിടെ പരിശോധന നടത്തേണ്ടതായിരുന്നു. എന്നാല്‍ ആരും പരിശോധന നടത്തിയില്ലെന്നും ജോജി മൊഴി നല്‍കി.കഴിഞ്ഞ ദിവസം പിതാവ് വി.ജെ.ആന്റണിയും മരണത്തില്‍ സംശയമുന്നയിച്ചിരുന്നു.
മൊബൈല്‍ ഫോണും ചെരിപ്പും വീട്ടുകാരെ കാണിച്ചു ജിജോയുടേതാണെന്ന് ഉറപ്പുവരുത്തി. ജിജോയെ പൊലീസ് കൊന്നതാണെന്നാണ് ആരോപണമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. മദ്യലഹരിയില്‍ വലിയ മതില്‍ ചാടി കടക്കുന്നതിന് ഇടയില്‍ കാനയില്‍ വീണാണ് ജിജോയുടെ മരണമെന്നാണ് പൊലീസ് വാദം. ശ്വാസനാളത്തില്‍ ചെളി കയറിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മതാപിതാക്കളുടെ പരാതിയില്‍ കുമരകം പൊലീസ് കേസെടുത്തിട്ടുണ്ട്.പൊലീസ് വാഹനം എന്ന് അറിഞ്ഞതോടെ അടുത്തുള്ള ബാര്‍ ഹോട്ടലിലേക്ക് ഓടി കയറി കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ജിജോ മരിച്ചത്. ചക്രംപടിക്ക് സമീപം എടിഎമ്മിന് മുന്നില്‍ നിര്‍ത്തിയിരുന്ന എസ്‌പിയുടെ ഔദ്യോഗിക വാഹനത്തില്‍ ജിജോ അടിക്കുകയായിരുന്നു. പൊലീസ് വാഹനം എന്ന് അറിഞ്ഞതോടെ അടുത്തുള്ള ബാര്‍ ഹോട്ടലിലേക്ക് ഓടി കയറി.
പിന്നാലെ ഹോട്ടലിന് പിന്നിലെ കാനായില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ അടിയേറ്റാണ് ജിജോയുടെ മരണം എന്നാണ് മാതാപിതാക്കളുടെ ആരോപണം.ജിജോയുടെ മരണം സംബന്ധിച്ച് പൊലീസിന്റെ വാദം തെറ്റാണെന്ന് പിതാവ് വി.ജെ. ആന്റണി ചൂണ്ടിക്കാട്ടി. അദ്ദേഹം മരണത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ: ‘മതിലില്‍ നിന്നു ചാടുന്ന ആള്‍ മരിക്കാനുള്ള വെള്ളമോ ചെളിയോ ചാലില്‍ ഇല്ലായിരുന്നു. മതിലില്‍ നിന്നു ചാടി ചതുപ്പില്‍ വീഴുമ്ബോള്‍ പരിസരത്ത് ചെളി തെറിക്കേണ്ടതാണെങ്കിലും അതുണ്ടായിട്ടില്ല.
ചെരിപ്പില്‍ ചെളി പുരണ്ടിരുന്നില്ല. തലയ്ക്കു പിന്നില്‍ അടി കൊണ്ടതു പോലുള്ള പാടുണ്ടായിരുന്നു. ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം എടുത്ത്, അജ്ഞാത മൃതദേഹം എന്ന നിലയിലാണ് പൊലീസ് ആശുപത്രിയില്‍ എത്തിച്ചത്’ ആന്റണി പറഞ്ഞു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കു പരാതി നല്‍കി.അതേസമയം ജിജോക്കൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന സുജിത്തിനെയും കണ്ടെത്തിയിട്ടുണ്ട്. ജിജോയെ ഇറക്കിയ ശേഷം ബാറിനു മുന്നിലൂടെ കുറച്ചു ദൂരം ബൈക്കില്‍ പോയതായി സുജിത് പറഞ്ഞു. കുറെ കഴിഞ്ഞ് ബൈക്കില്‍ തിരിച്ചുവരികയും ബൈക്ക് റോഡരികില്‍ വച്ച ശേഷം ബാറില്‍ കയറി ജിജോയെ അന്വേഷിക്കുകയും ചെയ്തു. ഈ സമയത്ത് കൂടുതല്‍ പൊലീസ് വരുന്നതു കണ്ട് സുജിത് തിരികെപ്പോയി.
‘ബൈക്ക് സമീപത്തെ കടയുടെ അരികിലേക്കു കയറ്റിവച്ച ശേഷം നടന്നു വീട്ടിലേക്കു പോയി. പിറ്റേന്നു രാവിലെ ജിജോ മരിച്ചതായി അറിഞ്ഞ് ബന്ധുവീട്ടിലേക്കു മാറുകയായിരുന്നു’ സുജിത് പറഞ്ഞു. കേസില്‍ പ്രതിയാകുമോ എന്ന ഭീതിയിലാണ് സംഭവസ്ഥലത്തു നിന്നു കടന്നുകളഞ്ഞതെന്നു സുജിത് പറഞ്ഞു.ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തില്‍ അടിച്ച ശേഷം ഓടിയ വെച്ചൂര്‍ അച്ചിനകം വാടപ്പുറത്തുചിറ (കാപ്പിക്കട) ജിജോയെ പിന്നീട് ഹോട്ടലിനു പിന്നിലെ പാടത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ജിജോയും സുജിത്തും ഒരുമിച്ചാണ് ബൈക്കില്‍ വന്നത്. ജിജോ അടിച്ചത് പൊലീസ് വാഹനത്തിലാണെന്നു മനസ്സിലായ ഉടന്‍ സുജിത് ബൈക്കുമായി കടന്നുകളഞ്ഞു.
കഴിഞ്ഞ ദിവസം സുജിത്തായിരുന്നു കൂടെയുണ്ടായിരുന്നതെന്നു പൊലീസ് തിരിച്ചറിഞ്ഞിരുന്നു. അതേസമയം സംഭവ ദിവസം ഹോട്ടല്‍ പരിസരത്ത് ഏറെ തെരഞ്ഞെങ്കിലും ജിജോയെ കണ്ടെത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതേ തുടര്‍ന്ന് പൊലീസ് സംഘം മടങ്ങി. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് ഹോട്ടലുകാരാണ് പിന്നിലെ കാനായില്‍ മൃതദേഹം കണ്ടെത്തിയത് എന്നുമാണ് പൊലീസ് പറയുന്നത്.