തിരുവഞ്ചൂർ രാധാകൃഷ്ണൻറെ ഇളയ മകൻ അർജുൻ രാധാകൃഷ്ണൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവായി നിയമിച്ചു അതിനെച്ചൊല്ലി സംഘടനയ്ക്കുള്ളിൽ കലാപം. മക്കൾ രാഷ്ട്രീയത്തിനെതിരെ വലിയ പൊട്ടിത്തെറിയാണ് യൂത്ത് കോൺഗ്രസിൽ ഉണ്ടായത്. മുതിർന്ന ഭാരവാഹികൾ പോലും രൂക്ഷ പ്രതികരണമാണ് ദേശീയ നേതൃത്വത്തിൻറെ നീക്കത്തിനെതിരെ നടത്തിയത്. പ്രതിഷേധം രൂക്ഷമായതോടെ കൂടി സംസ്ഥാന നേതൃത്വം തങ്ങളുടെ അറിവോടുകൂടി അല്ല ഈ തീരുമാനമെന്ന് വ്യക്തത വരുത്തി.
എന്നാൽ ഇതുകൊണ്ടൊന്നും അണികളുടെ രോഷപ്രകടനം അവസാനിച്ചില്ല. നേരം പുലർന്നാൽ സംസ്ഥാന കോൺഗ്രസിന് ആകെ നാണക്കേട് ആകുന്ന രീതിയിൽ പരസ്യ പ്രതികരണങ്ങൾ ഉണ്ടാകും എന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങിയത്. വിഷയം ഇത്രമാത്രം ഗൗരവമായതോടു കൂടി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തോട് സ്ഥിതിഗതികൾ വിശദീകരിച്ചു. തുടർന്ന് ദേശീയ നേതൃത്വം അടിയന്തിരമായി നിയമനം മരവിപ്പിച്ചു കൊണ്ട് വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ വക്താവായ മനീഷ ചൗധരിയാണ് വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. ടൈപ്പ് ചെയ്തുള്ള പതിവിൽനിന്ന് വ്യത്യസ്തമായി സ്വന്തം കൈപ്പടയിൽ എഴുതിത്തയ്യാറാക്കിയ വാർത്താക്കുറിപ്പ് ആണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽനിന്നുതന്നെ അടിയന്തരമായി പ്രതികരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും എന്ന തിരിച്ചറിവ് ദേശീയ നേതൃത്വത്തിനും ഉണ്ടായി എന്ന് വേണം മനസ്സിലാക്കാൻ. കേരളത്തിലുള്ള നിയമനങ്ങൾ മരവിച്ചിരിക്കുന്നു എന്നും, നേതൃത്വവുമായി ചർച്ച ചെയ്ത് പുതിയ നിയമനങ്ങൾ നടത്തുമെന്നും ആണ് വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.
തിരുത്തൽ ശക്തിയായി സംസ്ഥാന യൂത്ത് കോൺഗ്രസ്:
എന്തായാലും യൂത്ത് കോൺഗ്രസ് എന്ന സംഘടനയ്ക്ക് അതിൻറെ പഴയകാല പ്രതാപത്തിലേക്ക് ഉള്ള തിരിച്ചുവരവിന് ഊർജ്ജം പകരുന്ന ഒന്നായി മാറി ഈ വിവാദം എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ആർജ്ജവത്തോടെ കൂടി സംസ്ഥാനത്തുനിന്ന് ഉയർന്ന പ്രതിഷേധം കണക്കിലെടുത്ത് ഏകപക്ഷീയമായ തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോകുവാൻ ദേശീയ നേതൃത്വത്തെ നിർബന്ധമാക്കാൻ യൂത്ത് കോൺഗ്രസിന് കഴിഞ്ഞു. മക്കൾ രാഷ്ട്രീയത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം ആകും ഇനി യുവജനസംഘടനയുടെ ഭാഗത്തുനിന്ന് ഉയരുക എന്നതിൻറെ കൃത്യമായ സൂചനകൾ ആണ് ഇന്നത്തെ പ്രതിഷേധങ്ങളിൽ പ്രതിഫലിച്ചത്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി കോട്ടയം നിയോജക മണ്ഡലത്തിൽ തൻറെ പിൻഗാമിയായി മകനെ കൊണ്ടുവരുവാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ ശ്രമമാണ് ഇത് എന്ന് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെയാണ് ഇത്രമാത്രം രൂക്ഷമായ പ്രതികരണങ്ങൾ ഉയർന്നത് എന്ന് തന്നെ വേണം വിലയിരുത്താൻ.