തിരുവനന്തപുരം കളക്ടർ ജറോമിക് ജോർജ് അധികാര ദുർവിനിയോഗം നടത്തിയതായി പരാതി. സ്വകാര്യ ആവശ്യത്തിന് ഡ്യൂട്ടി ഡോക്ടറെ വസതിയിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി. കളക്ടർക്ക് എതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടേഴ്സ് രംഗത്തെത്തി. ഡോക്ടർമാരോട് മാന്യമായി ഇടപെട്ടില്ലെങ്കില്‍ പ്രക്ഷോഭം ഉണ്ടാകുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സർജനെയാണ് കളക്ടർ വിളിച്ചുവരുത്തിയത്. ജനറല്‍ ആശുപത്രി ഒപിയില്‍ രോഗികളുടെ തിരക്കളുള്ളപ്പോഴാണ് ജില്ല കളക്ടറുടെ നടപടി. നഖത്തെ ബാധിക്കുന്ന രോഗം ചികിത്സിക്കാനാണ് സർക്കാർ ഡോക്ടറെ വസതിയിലേക്ക് വിളിച്ചു വരുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.
ജില്ല കളക്ടറുടെ വസതിയില്‍ നിന്ന് ഡിഎംഒയെയാണ് കളക്ടറുടെ സ്റ്റാഫ് വിളിച്ച് അടിയന്തരമായി സർക്കാർ സർജനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് സർജനെ കളക്ടറുടെ വസതിയിലേക്ക് വിടുന്നത്. അവിടെ എത്തിയപ്പോഴാണ് നഖത്തെ ബാധിക്കുന്ന രോഗം പരിശോധിക്കാൻ വേണ്ടിയാണ് വിളിച്ചുവരുത്തിയതെന്ന് സർജന് മനസിലായത്. സംഭവം അറിഞ്ഞതോടെയാണ് കെജിഎംഒഎ പ്രതിഷേധവുമായി രംഗത്തെത്തിയത്.