പത്തനംതിട്ടയിലെ അടൂരില്‍ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഏഴാം ക്ലാസില്‍ പഠിക്കുമ്ബോള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച മന്ത്രവാദിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തങ്ങള്‍ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ(62) ആണ് നൂറനാട് പൊലീസിൻ്റെ പിടിയിലായത്.
പഠനത്തില്‍ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെണ്‍കുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്കു പുറത്തു നിർത്തിയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. അടൂർ പൊലീസ് എടുത്ത കേസ് നൂറനാട് പൊലീസിന് കൈമാറുകയായിരുന്നു.
പ്ലസ് ടു വിദ്യാർഥിനിയെ ഒൻപതോളം പേർ ചേർന്ന് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. നാല് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയുടെ കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്. ഏഴാം ക്ലാസ് മുതല്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ട് എന്നാണ് വെളിപ്പെടുത്തല്‍.പ്രതികളില്‍ ചിലരുമായി ഇൻസ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി പരിചയപ്പെട്ടതെന്നാണ് സൂചന ലഭിച്ചിരുന്നു.

















