കണ്ണൂര്‍: കേരളത്തില്‍ നിന്നും കാശ്മീര്‍ വരയുള്ള യാത്ര നടത്തിയ അദ്ധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നോട്ടീസ്. കാനായി നോര്‍ത്ത് യുപി സ്‌കൂള്‍ അദ്ധ്യാപിക കെ അനീഷയ്ക്കാണ് ഷോക്കോസ് നോട്ടിസ് അയച്ചത്. അനുമതി വാങ്ങാതെയാണ് അനീഷ യാത്ര നടത്തിയതെന്ന് കാണിച്ചാണ് നോട്ടീസ്. 19ന്റെ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പയ്യന്നൂര്‍ എഇഒ പ്രധാന അദ്ധ്യാപിക വഴി അനീഷയ്ക്കും നോട്ടിസ് അയച്ചത്. സംസ്ഥാനം വിട്ടു പോകാന്‍ ഡിപ്പാര്‍ട്‌മെന്റ് അനുവാദം വാങ്ങേണ്ടതുണ്ടെന്ന സര്‍വീസ് റൂള്‍ പാലിച്ചില്ലെന്നാണ് ഇതില്‍ പറയുന്നത്.

യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നും ഷോക്കോസ് നോട്ടിസില്‍ പറയുന്നു. എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടെങ്കില്‍ രണ്ട് ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നാണ് നോട്ടിസില്‍ അറിയിച്ചിട്ടുള്ളത്. അദ്ധ്യാപിക യാത്രയിലായതിനാല്‍ പ്രധാന അദ്ധ്യാപികയ്ക്ക് നോട്ടിസ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയ അദ്ധ്യാപിക ക്വാറന്റീനിലാണ്. കോവിഡ് പരിശോധനയില്‍ നെഗറ്റീവായതിനാല്‍ അടുത്ത ദിവസം സ്‌കൂളില്‍ ചെന്ന് അദ്ധ്യാപിക നോട്ടിസ് കൈപ്പറ്റും. പ്രധാനഅദ്ധ്യാപിക ഇക്കാര്യം അദ്ധ്യാപികയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതൊരു നടപടിക്രമത്തിന്റെ ഭാഗമായി മാത്രമാണ് നോട്ടിസ് അയച്ചതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹ വാര്‍ഷികത്തിനു ഭര്‍ത്താവ് മധുസൂദനന്‍ ബുള്ളറ്റ് ബൈക്ക് സമ്മാനമായി നല്‍കിയപ്പോഴാണ് അനീഷ ബൈക്ക് യാത്രയെ കുറിച്ച്‌ പ്ലാന്‍ ചെയ്തത്. ബൈക്കില്‍ കശ്മീരിലേക്കുള്ള യാത്രയ്ക്കു കൂട്ടായി മകള്‍ മധുരിമയുമുണ്ട്. കാനായി നോര്‍ത്ത് യുപി സ്‌കൂള്‍ അദ്ധ്യാപികയാണ് മണിയറ സ്വദേശി അനീഷ. മകള്‍ പയ്യന്നൂര്‍ കോളജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി മധുരിമ. യാത്രകള്‍ ഇഷ്ടപ്പെടുന്ന അനീഷയ്ക്ക് കഴിഞ്ഞ വര്‍ഷം വിവാഹ വാര്‍ഷികത്തിനാണ് മധുസൂദനന്‍ ബൈക്ക് സമ്മാനിച്ചത്. അന്നേ മനസ്സിലുണ്ട് കശ്മീര്‍ യാത്ര.

ആദ്യം പരീക്ഷണ ഓട്ടമായിരുന്നു, മൈസൂരുവിലേക്ക്. ഇതു വിജയിച്ചതോടെ അമ്മയും മകളും ചേര്‍ന്നു ഗൂഗിള്‍ മാപ്പില്‍ കശ്മീരിലേക്കുള്ള റൂട്ട് പിടിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കഴിഞ്ഞ വര്‍ഷം യാത്ര മാറ്റിവച്ചു. ആ യാത്രയാണ് 14ന് പെരുമ്ബ ദേശീയ പാതയില്‍ നിന്നു തുടങ്ങിയത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ടി.വി.വിനോദ് ഫ്‌ളാഗ് ഓഫ് ചെയ്തു. ദിവസം 200 250 കിലോമീറ്ററാണു യാത്ര. പൂര്‍ണ പിന്തുണയുമായി മധുസൂദനനും മകന്‍ മധു കിരണുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക