മദ്യ വരുമാനത്തില്‍ കുറവു സംഭവിച്ചതില്‍ ഔട്ട്ലെറ്റ് മാനേജര്‍മാരോട് വിശദീകരണം തേടി ബെവ്കോ. സംസ്ഥാനത്തെ 30 വിദേശ മദ്യശാലകളിലെ മാനേജര്‍മാരോടാണ് ബിവറേജസ് കോര്‍പറേഷൻ വിശദീകരണം ആവശ്യപ്പെട്ടത്. പ്രതിദിന വരുമാനം ആറ് ലക്ഷത്തിലും കുറവു വന്നത് മാനേജര്‍മാരുടെ മേല്‍നോട്ടം കുറഞ്ഞതിനാലാണെന്ന് ഓപ്പറേഷൻസ് വിഭാഗം ജനറല്‍ മാനേജര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.
തൊടുപുഴ, കൊട്ടാരക്കര, പെരുമ്ബാവൂര്‍, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂര്‍, പത്തനംതിട്ട, ചാലക്കുടി, അയര്‍ക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ബറ്റത്തൂര്‍, തൃപ്പൂണിത്തുറ വെയര്‍ഹൈസുകള്‍ക്ക് കീഴിലുള്ള ഔട്ട്ലെറ്റുകളിലാണ് മദ്യ വില്‍പ്പനയില്‍ കറവു വന്നത്. അഞ്ച് ദിവസത്തിനുള്ള മാനേജര്‍മാര്‍ വിശദീകരണം നല്‍കണമെന്നു നോട്ടീസില്‍ പറയുന്നു. ഏറ്റവും കുറവു വരുമാനം തൊടുപുഴ വെയര്‍ഹൗസിനു കീഴിലെ ഔട്ട്ലെറ്റുകളിലാണ്. മൂന്നാര്‍, ചിന്നക്കനാല്‍, പൂപ്പാറ, മൂലമറ്റം, കോവില്‍ക്കടവ് ഔട്ട്ലെറ്റുകളിലാണ് ഏറ്റവും കുറവ് വില്‍പ്പന.
സംസ്ഥാനത്തെ മൊത്തം കണക്കെടുത്താല്‍ കൊട്ടാരക്കര വെയര്‍ഹൗസിനു കീഴിലെ വിലക്കുപാറ ഔട്ട്ലെറ്റിലാണ് ഏറ്റവും കുറഞ്ഞ വരുമാനം. 3.38 ലക്ഷം രൂപയാണ് ഇവിടെ പ്രതിദിന കളക്ഷൻ. മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിലെ ഔട്ട്ലെറ്റുകളില്‍ വരുമാനം കുറഞ്ഞതും കോര്‍പറേഷനു തിരിച്ചടിയായി.