![](https://keralaspeaks.news/wp-content/uploads/2024/06/n6189918611719121946819408152efa62c1968fba250b2923611de38f40e993c4b7203b31f6bfb0ed2cfc2-780x457.jpg)
കേരളത്തിലെ വൈദ്യുതി നിരക്ക് രാജ്യത്തെ ഏറ്റവും ഉയർന്നതാണെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് കെഎസ്‌ഇബി. സ്വകാര്യവത്കരണമാണ് ഇതിനുള്ള പരിഹാരമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇതെല്ലാം തികച്ചും വസ്തുതാവിരുദ്ധമായ പ്രചാരണമാണെന്ന് കെഎസ്‌ഇബി പറയുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് വൈദ്യുതി ബില്ലുകളാണ് കെഎസ്‌ഇബി ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.
1. ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തില്‍ വൈദ്യുതി വിതരണം ചെയ്യുന്നത് ടൊറെൻ്റ് പവർ എന്ന സ്വകാര്യ കമ്ബനിയാണ്. ഒരു സിംഗിള്‍ ഫേസ് ഗാർഹിക ഉപഭോക്താവിൻ്റെ ദ്വൈമാസ ബില്‍ കെഎസ്‌ഇബി പങ്കുവെച്ചു. 492 യൂണിറ്റ് ഉപയോഗത്തിന് അടയ്ക്കേണ്ട തുക 4380 രൂപയാണ്. അതേ ഉപയോഗത്തിന് കേരളത്തില്‍ നല്‍കേണ്ട തുക കെ എസ് ഇ ബി വെബ്സൈറ്റിലെ ബില്‍ കാല്‍ക്കുലേറ്ററില്‍ കണക്കാക്കിയപ്പോള്‍ ബില്‍ തുക 3326 രൂപയാണ്. ബില്ലിലെ വ്യത്യാസം 1054 രൂപയാണ്. ആയിരത്തിലേറെ രൂപ കേരളത്തെക്കാള്‍ കൂടുതലാണ് ഗുജറാത്തില്‍ എന്ന് വ്യക്തം.
2. മുംബൈ നഗരത്തില്‍ അദാനി പവർ ആണ് വൈദ്യുതി വിതരണം നിർവ്വഹിക്കുന്നത്. അദാനി പവർ ഒരു സിംഗിള്‍ ഫേസ് ഗാർഹിക ഉപഭോക്താവിന് നല്‍കിയ പ്രതിമാസ ബില്ലും കെഎസ്‌ഇബി പങ്കുവെച്ചു. ഉപയോഗം : 537 യൂണിറ്റ്. ബില്‍ തുക : 5880 രൂപയാണ്. അതേ ഉപയോഗത്തിന് കേരളത്തില്‍ നല്‍കേണ്ട തുക 5567 രൂപയാണ്. 313 രൂപ കുറവാണ്.
രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, സിക്കിം, മേഘാലയ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ കേരളത്തെക്കാള്‍ ഉയർന്ന വൈദ്യുതി നിരക്കാണ് നിലവിലുള്ളത് എന്നതാണ് വസ്തുത. ഇതിനൊപ്പം ഗുജറാത്തില്‍ ടൊറെൻ്റ് പവർ നല്‍കിയ ബില്ലില്‍ സൂക്ഷിച്ചു നോക്കിയാല്‍ എഫ്‍പിപിപിഎ ചാർജസ് എന്ന പേരില്‍ 1800+ രൂപ ഈടാക്കിയതായി കാണാം.
എഫ്‍പിപിപിഎ എന്നാല്‍ “ഫ്യൂവല്‍ ആൻഡ് പവര്‍ പര്‍ച്ചേസ് പ്രൈസ് അഡ്ജസ്റ്റ്മെന്‍റ് “. ഇന്ധനച്ചെലവിലും ഉത്പാദനച്ചെലവിലും വരുന്ന വർദ്ധനയ്ക്കനുസൃതമായി അതതു സമയത്ത് വൈദ്യുതി വാങ്ങല്‍ച്ചെലവില്‍ ഉണ്ടാവുന്ന വ്യത്യാസം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിന്റെ കണക്കാണ് ഇതെന്നും കെഎസ്‌ഇബി ചൂണ്ടിക്കാട്ടുന്നു.
കെഎസ്ഇബിയുടെ വളച്ചൊടിക്കൽ
എന്നാൽ കെഎസ്ഇബിയുടെ അവകാശവാദം ശരിയല്ല എന്ന് അനുമാനിക്കാവുന്ന കണക്കുകളും ലഭ്യമാണ്. ഗുജറാത്തിൽ ടോറന്റ് കമ്പനി ഈടാക്കുന്ന നിരക്കുകൾ ഔദ്യോഗിക രേഖയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് പ്രകാരം സിംഗിൾ ഫേസ് ഗാർഹിക കളക്ഷനുള്ള നിരക്കുകൾ ചുവടെ കൊടുത്തിരിക്കുന്നു. ആദ്യ 50 യൂണിറ്റിന് പ്രതി യൂണിറ്റ് ചാർജ് 3 രൂപ 20 പൈസ. പിന്നീടുള്ള 50 യൂണിറ്റിന് പ്രതി യൂണിറ്റ് ചാർജ് 3 രൂപ 65 പൈസ. ആദ്യ 100 യൂണിറ്റിന് മുകളിലുള്ള 150 യൂണിറ്റ് ഉപഭോഗത്തിന് പ്രതി യൂണിറ്റ് ചാർജ് 4 രൂപ 20 പൈസ. 250 യൂണിറ്റിനു മുകളിൽ ഉള്ള ഉപഭോഗത്തിന് പ്രതി യൂണിറ്റ് ചാർജ് 5 രൂപ 5 പൈസ.
ഇത് പ്രകാരം കെഎസ്ഇബി ബിൽ കാൽക്കുലേറ്റർ പോലെയുള്ള ടോറന്റ് പവർ ബിൽ കാൽക്കുലേറ്ററിൽ കണക്കാക്കി നോക്കിയാൽ 492 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന സിംഗിൾ ഫേസ് ഗാർഹിക ഉപഭോക്താവിന് അഹമ്മദാബാദിലെ വൈദ്യുതി നിരക്ക് 2686 രൂപയാണ്. അതായത് കേരളത്തിലെ നിരക്കിനേക്കാൾ 640 രൂപ കുറവാണിത്. ഈ യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ചുകൊണ്ട് ഏതോ ഒരു ബിൽ പങ്കുവെച്ചാണ് കെഎസ്ഇബി കള്ളക്കണക്ക് നിരത്തിയിരിക്കുന്നത്.
![](https://keralaspeaks.news/wp-content/uploads/2024/06/1001214402-995x1024.png)
![](https://keralaspeaks.news/wp-content/uploads/2024/06/1001214403-1024x1001.png)
കെഎസ്ഇബിയുടെ അവകാശവാദം അനുസരിച്ച് മുംബൈയിൽ അദാനി പവർ 537 യൂണിറ്റ് ഉപഭോഗമുള്ള ഗാർഹിക കണക്ഷന് വാങ്ങുന്നതിനേക്കാൾ 313 രൂപ കുറവേ കേരളത്തിൽ വരികയുള്ളൂ. എന്നാൽ അദാനി പവർ താരിഫുകൾ കണക്കാക്കുന്ന കാൽക്കുലേറ്റർ ഉപയോഗിച്ച് കണക്കെടുക്കുമ്പോൾ കെഎസ്ഇബിയുടെ അവകാശവാദം പാടെ തെറ്റാണ് എന്ന് വ്യക്തമാകുന്നു. കാൽക്കുലേറ്റർ പ്രകാരം 537 യൂണിറ്റ് വൈദ്യുതി ഉപഭോഗത്തിന് മുംബൈയിൽ അദാനി പവർ ഗാർഹിക ഉപഭോക്താവിൽ നിന്ന് ഈടാക്കുന്നത് ഫിക്സഡ് ചാർജുകൾ ഉൾപ്പെടെ 4809 രൂപയാണ്. കേരളത്തിൽ ഇത് 5567 രൂപയാകും. അതായത് കേരളത്തിൽ മുംബൈയിലെതിനേക്കാൾ 758 രൂപ കൂടുതലാണ് ഈടാക്കുന്നത്.
![](https://keralaspeaks.news/wp-content/uploads/2024/06/1001214432-906x1024.png)
![](https://keralaspeaks.news/wp-content/uploads/2024/06/1001214433-964x1024.png)