![](https://keralaspeaks.news/wp-content/uploads/2024/06/n61836187717187173187118c9d7b127bcd08999d8b2ad733adbe15d0346dc829dd5ed0a5293337d57c91c0-780x470.jpg)
മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികള്‍.സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. പരീക്ഷ നടത്തിപ്പിലെ ക്രമക്കേടില്‍ പ്രതിഷേധിച്ച് ജൂണ്‍ 19,20 തിയതികളില്‍ ഇടതു വിദ്യാർഥി സംഘടനകള്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു.
പണിമുടക്കിന് ഇൻഡ്യ സഖ്യം പിന്തുണ പ്രഖ്യാപിക്കുമെന്നാണ് സൂചന. പരീക്ഷ നടത്തിപ്പുകാരായ എൻ.ടി.എയുടെ സത്യസന്ധതയെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങളുയരുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. പുതിയ പാർലമെന്റ് സമിതികളുണ്ടാക്കുമ്ബോള്‍ അവർ ഈ വിഷയങ്ങള്‍ പരിശോധിക്കുമെന്ന് കരുതുന്നതായും നീറ്റിനെക്കുറിച്ച് തമിഴ്നാട് ഉയർത്തിവരുന്ന പ്രശ്നങ്ങളും പരിശോധിക്കണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
അതേസമയം പണിമുടക്ക് കേരളത്തെ എങ്ങനെ ബാധിക്കും എന്ന് ഇതുവരെ വ്യക്തതയില്ല. സർവ്വകലാശാല പരീക്ഷകൾ നടക്കുന്ന നാളെ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകൾ മാറ്റിവെച്ചതായി ഇതുവരെ പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുമ്പോൾ എന്നതിലും വ്യക്തത വരേണ്ടതുണ്ട്. സർക്കാർ സ്വകാര്യ തൊഴിൽ മേഖലയെ പണിമുടക്ക് ബാധിക്കുമോ എന്ന കാര്യത്തിലും അവ്യക്തത നിലനിൽക്കുകയാണ്.
മേയ് അഞ്ചിന് 24 ലക്ഷം വിദ്യാർഥികള്‍ എഴുതിയ നീറ്റ് പരീക്ഷയുടെ ഫലം ജൂണ്‍ നാലിനാണ് പ്രസിദ്ധീകരിച്ചത്. 67 പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതോടെ ചോദ്യപേപ്പർ ചോർന്നെന്നും പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്നും വ്യാപക പരാതിയുയർന്നു. പരീക്ഷാ കേന്ദ്രത്തില്‍ സമയം നഷ്ടമായെന്ന് കാണിച്ച് നിരവധിപേർക്ക് ഗ്രേസ് മാർക്ക് നല്‍കിയിരുന്നു. തെറ്റായ ചോദ്യപേപ്പർ വിതരണം ചെയ്തു, കീറിയ ഒ.എം.ആർ ഷീറ്റ് നല്‍കി, ഷീറ്റുകള്‍ വിതരണം ചെയ്യാൻ വൈകി എന്നിങ്ങനെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വിദ്യാർഥി സംഘടനകള്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു.