തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കേരളം വൻ നിക്ഷേപം ആകർഷിച്ചെന്ന വ്യാജ പ്രചരണവുമായി പിണറായി സർക്കാർ. കേന്ദ്ര സർക്കാർ അംഗീകാരം റദ്ദാക്കിയ സംഘടനയുടെ റിപ്പോർട്ടാണ് കള്ളം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നത്. അഞ്ച് വർഷത്തിനുള്ളില്‍ കേരളം 91,575 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികള്‍ ആകർഷിച്ചുവെന്നാണ് അവകാശവാദം. ഇതില്‍ 33,815 കോടി രൂപയുടെ പദ്ധതികള്‍ ഇതിനകം പൂർത്തിയായെന്നും 5 ലക്ഷം തൊഴില്‍ സൃഷ്ടിച്ചു എന്നൊക്കെയാണ് പ്രചാരണം.
എംഎസ്‌എംഇ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗണ്‍സിലും കോണ്‍ഫെഡറേഷൻ ഓഫ് ഓർഗാനിക് ഫുഡ് പ്രൊഡ്യൂസേഴ്‌സ് ആൻഡ് മാർക്കറ്റിംഗ് ഏജൻസിയും സംയുക്തമായി നടത്തിയ പഠന റിപ്പോർട്ടാണ് മാദ്ധ്യമങ്ങള്‍ വഴി കൊട്ടിഘോഷിക്കുന്നത്. കേന്ദ്ര വാണിജ്യമന്ത്രാലയം 2020ല്‍ അനുമതി നിഷേധിച്ച സംഘടനയാണ് എംഎസ്‌എംഇ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗണ്‍സില്‍. മന്ത്രാലയത്തിന്റെ പേര് ദുരുപയോഗപ്പെടുത്തിയതിനെ തുടർന്നായിരുന്നു നടപടി.
2021-22 സാമ്ബത്തിക വർഷത്തില്‍ കേരളം 17.3% വ്യാവസായിക വളർച്ചാ നിരക്ക് നേടിയെന്നാണ് അവകാശവാദം. എന്നാല്‍ ആരംഭിച്ച സംരംഭങ്ങളുടെ കണക്ക് ചോദിച്ചാല്‍ സർക്കാരിന് ഉത്തരം മുട്ടും. കഴിഞ്ഞ വർഷങ്ങളില്‍ തൊഴില്‍ തേടി സംസ്ഥാനം വിട്ടു പോകുന്നവുടെ എണ്ണത്തില്‍ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ തൊഴില്ലായ്മ നിരക്കാണെങ്കില്‍ ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്.