![](https://keralaspeaks.news/wp-content/uploads/2024/06/n61697336017182583540875bdefd9a5844c710d6cdbbc16db80b8f9607c12aba860acf2d01b1252fcf67d72-780x470.jpg)
ആലത്തൂരില്‍ വിജയിച്ച മന്ത്രി കെ. രാധാകൃഷ്ണൻ രാജിവെച്ചൊഴിയുമ്ബോഴുള്ള സ്ഥാനത്തേക്ക് മാനന്തവാടി എം.എല്‍.എ. ഒ.ആർ. കേളുവിനു മുൻഗണന. ഇതുസംബന്ധിച്ച തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കും. പാർട്ടിക്കപ്പുറത്തുള്ള പൊതുസ്വീകാര്യതയും രണ്ടുതവണ എം.എല്‍.എ.യായ പരിഗണനയുമാണ് ഒ.ആർ. കേളുവിനുള്ള മുൻതൂക്കം. സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം കൂടിയാണ്.
പട്ടികവർഗ വിഭാഗത്തില്‍നിന്ന് ഒ.ആർ. കേളു മാത്രമാണുള്ളത്. പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള കെ.എം. സച്ചിൻദേവ്, എ. രാജ, കെ. ശാന്തകുമാരി, പി.വി. ശ്രീനിജൻ, പി.പി. സുമോദ്, എം.എസ്. അരുണ്‍കുമാർ, ഒ.എസ്. അംബിക എന്നിവരാണ് സാധ്യതയുള്ള മറ്റുള്ളവർ. ഇവരില്‍ രണ്ടുതവണ സാമാജികനായത് ഒ.ആർ. കേളു മാത്രമാണ്. രണ്ടുവർഷം മത്സരിച്ചവർ മാറിനില്‍ക്കണമെന്ന പാർട്ടിനയംവെച്ചുനോക്കിയാല്‍ ഒ.ആർ. കേളുവിനു ഇനി മത്സരിക്കാനും സാധിക്കില്ല.
തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളില്‍ ശോഭിച്ച ശേഷമാണ് സിറ്റിങ് എം.എല്‍.എ.യും മന്ത്രിയുമായ പി.കെ. ജയലക്ഷ്മിയെ പരാജയപ്പെടുത്തി ഒ.ആർ. കേളു നിയമസഭയിലെത്തിയത്. പട്ടികവർഗ വിഭാഗങ്ങള്‍ കൂടുതലായും തിങ്ങിപ്പാർക്കുന്ന തിരുനെല്ലി മേഖലയില്‍ എം.എല്‍.എ.യുടെ പ്രത്യേക താത്പര്യപ്രകാരം സമഗ്രശിക്ഷാ കേരള നടപ്പാക്കിയ സേവാസ് പദ്ധതിയും ഏറെ വിജയം കണ്ടു. ജില്ലയിലെ ഏക ‘സേവാസ്’ ഗ്രാമപ്പഞ്ചായത്തായി തിരഞ്ഞെടുത്തത് തിരുനെല്ലിയെയാണ്.
പ്രളയത്തില്‍ തകർന്നതുള്‍പ്പെടെയുള്ള റോഡുകളുടെയും പാലങ്ങളുടെയും നവീകരണവും ഒ.ആർ. കേളുവിന് സാമാജികനെന്ന നിലയില്‍ ഏറെ ജനപ്രീതിയുണ്ടാക്കിയിട്ടുണ്ട്. ലോക കേരളസഭയുടെ നാലാംസമ്മേളനം 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്നുണ്ട്. ഇതിനുശേഷം മന്ത്രി രാധാകൃഷ്ണൻ രാജിവെക്കുമെന്നാണ് സൂചന.
സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞദിവസം ചേർന്നിരുന്നു. 18, 19, 20 തീയതികളില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റിയും ചേരുന്നുണ്ട്. ഇതിനുശേഷം ഒ.ആർ. കേളുവിനെ മന്ത്രിയാക്കാനുള്ള ഔദ്യോഗികതീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. വയനാട്ടില്‍നിന്ന് ഇതുവരെ സി.പി.എമ്മിനു മന്ത്രിയുണ്ടായിട്ടില്ലെന്നതും ഒ.ആർ. കേളുവിനു മുൻഗണന നല്‍കുന്നു.