![](https://keralaspeaks.news/wp-content/uploads/2024/06/n6166730841718162767029266208b9993c4382a8b6689021730c7d3db3c1b9805cf14b2c753580b16712bf.jpg)
2024-25 അധ്യയനവർഷംമുതല്‍ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർവകലാശാലകള്‍ക്കും വർഷത്തില്‍ രണ്ടുതവണ പ്രവേശനം നല്‍കാൻ അനുമതി നല്‍കിയതായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി). നിലവില്‍ ജൂലായ്-ഓഗസ്റ്റ് മാസങ്ങളില്‍ ആരംഭിക്കുന്ന പ്രവേശനനടപടികള്‍ക്കുപുറമേ ജനുവരിയിലും ഫെബ്രുവരിയിലും പ്രവേശനം നല്‍കും. ഉന്നതവിദ്യാഭ്യാസരംഗത്ത് ആഗോള മാതൃക പിന്തുടരുകയാണ് ലക്ഷ്യമിടുന്നതെന്ന് യു.ജി.സി. അധ്യക്ഷൻ എം. ജഗദീഷ് കുമാർ പറഞ്ഞു.
അതേസമയം, പ്രവേശനം സംബന്ധിച്ച അന്തിമതീരുമാനം വിദ്യാഭ്യാസ സ്ഥാപനത്തിന്റേതാണ്. അടിസ്ഥാന സൗകര്യവും അധ്യാപകരുടെ സേവനവും അതത് സർവകലാശാലയും സ്ഥാപനവും ഉറപ്പാക്കണമെന്നും യു.ജി.സി. അറിയിച്ചു. ഓപ്പണ്‍, വിദൂരവിദ്യാഭ്യാസം, ഓണ്‍ലൈൻ ബിരുദ ബിരുദാനന്തര കോഴ്സുകളിലാണ് വർഷത്തില്‍ രണ്ടുതവണ പ്രവേശനമെന്ന ആശയം യു.ജി.സി. ആദ്യമായി നടപ്പാക്കിയത്. ഇതിന് മികച്ച സ്വീകാര്യത ലഭിച്ചതോടെയാണ് റെഗുലർ പ്രവേശനങ്ങളും രണ്ടു തവണയാക്കുന്നതിനുള്ള നീക്കം.
രണ്ടുതവണ പ്രവേശനം എന്തിന്? വിവിധ ബോർഡുകളുടെ ഫലപ്രഖ്യാപനം വൈകല്‍, വിദ്യാർഥികളുടെ ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ വർഷത്തിലൊരിക്കലുള്ള പ്രവേശനം പലരുടെയും മുടങ്ങാറുണ്ട്. ആദ്യഘട്ട പ്രവേശനനടപടികളില്‍ ഭാഗമാകാൻ കഴിയാത്തവർക്ക് ഒരുവർഷം കളയേണ്ടതില്ല. ഇത് പഠനത്തിലുള്ള വിദ്യാർഥികളുടെ ശ്രദ്ധ ഉറപ്പാക്കും.
പുതിയ പരിഷ്കാരം ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രവേശനം നേടുന്നവരുടെ എണ്ണം വർധിപ്പിക്കും. അധ്യാപകർ, ലാബുകള്‍, ക്ലാസ് മുറികള്‍ തുടങ്ങിയവ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനാകും. ഇന്ത്യയെ ഉന്നതവിദ്യാഭ്യാസത്തിനുള്ള ആഗോള കേന്ദ്രമാക്കി മാറ്റുന്നതിന് സഹായിക്കും.